'ഇന്ദിര ​ഉയർത്തെഴുന്നേറ്റ് വന്നാലും സിഎഎ റദ്ദാക്കാനാവില്ല'; അമിത് ഷാ

പൗരത്വ ഭേദഗതി നിയമം റദ്ദാക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഇന്ദിരാ ​ഗാന്ധി ഉയർത്തെഴുന്നേറ്റ് വന്നാല്‍ പോലും പൗരത്വ ഭേദഗതി നിയമം റദ്ദാക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിലെ ലക്കിംപൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവുമടക്കമുളള പ്രതിപക്ഷ നേതാക്കള്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരാണെന്നും അമിത് ഷാ പറഞ്ഞു. 'രാഹുലിന്‍റെ മുത്തശ്ശിക്ക് പോലും, അവർ ഭൂമിയിലേക്ക് മടങ്ങിവന്നാൽ, സിഎഎ റദ്ദാക്കാൻ കഴിയില്ല. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വന്നവർക്ക് ഇന്ത്യ പൗരത്വം നൽകുമെന്നും' അദ്ദേഹം പറഞ്ഞു. 

റായ്ബറേലിയിൽ രാഹുൽ ​ഗാന്ധി പരാജയപ്പെടുമെന്നും അതിനു ശേഷം ഇറ്റലിയിൽ സ്ഥിരതാമസമാക്കണമെന്നും അമിത് ഷാ പരിഹസിച്ചു. രാഹുല്‍ ഗാന്ധി മുന്നോട്ട് വെയ്ക്കുന്നത് പാക്കിസ്ഥാന്‍റെ അജണ്ടകളാണെന്നും അമിത് ഷാ ആരോപിച്ചു. കൂടാതെ വോട്ടുബാങ്കിനെ ഭയന്നാണ് പ്രതിപക്ഷനേതാക്കള്‍ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ അവര്‍ രാമക്ഷേത്രത്തിന് ബാബറി പൂട്ട് ഇടുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

Amit sha against Congress and Rahul Gandhi