ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ടത്തില്‍ ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിങ്. ഒരുമണിവരെ 39.92% പോളിങ് രേഖപ്പെടുത്തി. പോളിംഗ് ശതമാനം കാലതാമസമില്ലാതെ പുറത്തുവിടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനുമേല്‍ സമ്മർദം ചെലുത്താനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.
ജനാധിപത്യ ഉല്‍സവത്തിന്‍റെ മൂന്നാം ഘട്ടം ആഘോഷിക്കുകയാണ് രാജ്യം. കര്‍ണാടകയിലെ വോട്ടുചെയ്യാനെത്തിയ നൂറ്റി രണ്ടു വയസായ മുന്‍ മന്ത്രി ഡോ.ഭീമണ്ണ ഖന്ദ്രെയും നൂറുവസുകാരി ഗുരമ്മയും ഇന്ത്യന്‍ ജനാധിപത്യബോധത്തിന്‍റെ നേര്‍സാക്ഷ്യമായി. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് സിഫിയില്‍ വോട്ടു ചെയ്തു. കേന്ദ്രമന്ത്രിയും ഗുണയിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ജ്യോതിരാദിത്യ സിന്ധ്യ ശിവ്പുരിയില്‍ വോട്ടുരേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും സാമാന്യം ഭേദപ്പെട്ട പോളിങ്ങാണ്. ബംഗാളിലെ മൂഷിദാബാദ് അടക്കമുള്ള ഇടങ്ങളിൽ പോളിംഗ് ബൂത്തുകൾക്ക് മുന്നില്‍ രാവിലെ മുതല്‍ നീണ്ട ക്യൂവാണ്. ബിഹാറിലെ സുപൗളില്‍ പ്രിസൈഡിങ് ഓഫീസര്‍ ഹൃദയാഘാതം മൂലം മരിച്ചു. ആദ്യ രണ്ട് ഘട്ടം പോളിങ് കുറഞ്ഞത് കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ ബോധവൽക്കരണം ശക്തമാക്കിയിരുന്നു.