ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്ര ട്രസ്റ്റ്, തിരുമല തിരുപ്പതി ദേവസ്ഥാന(ടിടിഡി)ത്തിന്‍റെ സ്ഥിര നിക്ഷേപം റെക്കോര്‍ഡ് തുകയില്‍. കഴിഞ്ഞ 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 1161 കോടി രൂപയാണ് 2024ലെ ട്രസ്റ്റിന്റെ സ്ഥിരനിക്ഷേപം. ട്രസ്റ്റിന്‍റെ വരുമാനം വര്‍ഷം തോറും വര്‍ധിച്ചു വരികയാണെന്നാണ് ക്ഷേത്രത്തിന്‍റെ ഭരണം നടത്തുന്ന ടിടിഡിയുടെ സ്ഥിരനിക്ഷേപങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുന്നത്.
അതേസമയം ട്രസ്റ്റിന്‍റെ മൊത്തം എഫ്ഡി 13,287 കോടി രൂപയാണ്. ഇതുകൂടാതെ ശ്രീ വെങ്കിടേശ്വര നിത്യ അന്നപ്രസാദം ട്രസ്റ്റ്, ശ്രീ വെങ്കിടേശ്വര പ്രന്ദനം ട്രസ്റ്റ് തുടങ്ങി ടിടിഡിയുടെ കീഴില്‍ നിരവധി ട്രസ്റ്റുകളുമുണ്ട്. 5529 കോടി സ്ഥിര നിക്ഷേപങ്ങളാണ് ഇവയ്‌ക്കുള്ളത്. കഴിഞ്ഞ 12 വർഷമായി വർഷാവർഷം 500 കോടി രൂപയോ അതിലധികമോ സ്ഥിരനിക്ഷേപം നടത്തുന്ന രാജ്യത്തെ ഏക ട്രസ്റ്റാണ് തിരുമല തിരുപ്പതി ദേവസ്ഥാനം. 2019, 2021, 2022 വര്‍ഷങ്ങളില്‍ മാത്രമാണ് ട്രസ്റ്റിന്റെ സ്ഥിരനിക്ഷേപം 500 കോടിയിൽ താഴെയായി കുറഞ്ഞിട്ടുള്ളത്.
2012 വരെ ടിടിഡിയുടെ സ്ഥിരനിക്ഷേപം 4,820 കോടി രൂപയായിരുന്നു. 2013-നും 2024-നും ഇടയിൽ ട്രസ്റ്റ് 8,467 കോടി രൂപ സമാഹരിച്ചു. രാജ്യത്തെ ഏതൊരു ക്ഷേത്ര ട്രസ്റ്റിന്‍റെയും എക്കാലത്തെയും ഉയർന്ന തുകയാണിത്. അതേസമയം ക്ഷേത്രത്തിലേക്ക് വഴിപാടായി സ്വർണമെത്തുന്നതിലും വർധനവുണ്ടെന്നാണ് കണക്കുകൾ. 2023ൽ 773 കോടി രൂപ വിലമതിക്കുന്ന 1,031 കിലോ സ്വർണം ക്ഷേത്രത്തിലേക്ക് ലഭിച്ചതായാണ് റിപ്പോർട്ട്. വർഷം തോറും ദശലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രം സന്ദർശിക്കുന്നത്.
2013 മുതലുള്ള നിക്ഷേപം
- 2013: 608 കോടി രൂപ
- 2014; 970 കോടി രൂപ
- 2015; 961 കോടി രൂപ
- 2016; 1,153 കോടി രൂപ
- 2017; 774 കോടി രൂപ
- 2018; 501 കോടി രൂപ
- 2019; 285 കോടി രൂപ
- 2020; 753 കോടി രൂപ
- 2021; 270 കോടി രൂപ
- 2022; 274 കോടി രൂപ