ഡൽഹി കോൺഗ്രസിൽ സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്ന ചടങ്ങനിടെയും പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം. ബി.ജെ.പിയിൽ നിന്ന് എത്തിയ പ്രദേശവാസിയല്ലാത്ത ഉദിത് രാജിനെ നോർത്ത് വെസ്റ്റ് സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർച്ചയായി തോറ്റവരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്നും അവരെ പുറത്താക്കിയാൽ പാർട്ടി ശക്തിപ്പെടുമെന്നും ഉദിത് രാജ് മനോരമ ന്യൂസിനോട് പറഞ്ഞു.
നോർത്ത് ഈസ്റ്റ് സ്ഥാനാർഥി കനയ്യകുമാർ, ചാന്ദിനി ചൗക്ക് സ്ഥാനാർഥി ജെ പി അഗർവാൾ, നോർത്ത് വെസ്റ്റ് സ്ഥാനാർഥി ഉദിത് രാജ് എന്നിവർ സ്ഥാനാർത്ഥികളെ പരിചയപ്പെടുന്ന ചടങ്ങിനായി അധ്യക്ഷൻ അരവീന്ദ്രൻ ലൗലിക്കൊപ്പം ഡൽഹി കോൺഗ്രസ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ എത്തിയതോടെ പുറത്ത് പ്രതിഷേധം തുടങ്ങി. ബി.ജെ.പിയിൽ നിന്ന് എത്തിയ ഉദിത് രാജിനെ പുറത്താക്കണമെന്ന് മുദ്രാവാക്യം
ആദ്യ രണ്ട് സ്ഥാനാർത്ഥികൾക്ക് ശേഷം ഉദിത് രാജ് സംസാരിക്കാനാരംഭിച്ചതോടെ ജനലുകൾ തള്ളി തുറന്നായി പ്രതിഷേധം. പ്രതിഷേധം വകവയ്ക്കാതെ പരിപാടിയിൽ ഉടനീളം സംസാരിച്ച ഉദിത് രാജ് പ്രവർത്തകരുടെ സമീപനം സംബന്ധിച്ച ചോദ്യങ്ങൾക്ക് ക്ഷുഭിതനായി.
എല്ലാവരെയും കേൾക്കാൻ പാർട്ടി തയ്യാറാണെന്നും വിയോജിപ്പുകൾ രേഖപ്പെടുത്തേണ്ടത് പാർട്ടി പരിപാടികൾ അലങ്കോലമാക്കി അല്ലെന്നും അധ്യക്ഷൻ അർവിന്ദർ ലവ്ലി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കത്തിൽ തന്നെ പാർട്ടിക്ക് ക്ഷതം ഏൽപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുന്നത് പി.സി.സി ആലോചിച്ച് വരികയാണ്.