എയര്‍ ഇന്ത്യയിലെ ബോയിങ് 747 യുഗത്തിന് അന്ത്യം. അവശേഷിക്കുന്ന ബോയിങ് 747 വിമാനങ്ങളിലൊന്നിന് വിട നല്‍കി എയര്‍ ഇന്ത്യ. ഉപയോഗിച്ച വിമാന എന്‍ജിനുകളും പാര്‍ട്സുകളും വില്‍ക്കുന്ന എയര്‍സെയില്‍ എന്ന കമ്പനിക്കാണ് വിമാനം വിറ്റത്.
ഒരു കാലത്ത് ആകാശത്തെ രാജ്‍ഞിയെന്ന് അറിയപ്പെട്ടിരുന്ന ബോയിങ് 747ന് വിങ് വേവ് എന്നറിയപ്പെടുന്ന യാത്രാമൊഴി നല്‍കി പൈലറ്റുമാര്‍. ഇന്നലെ രാവിലെ മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്നാണ് ആഗ്ര എന്നു പേരുള്ള വിമാനം യു.എസിലെ പെയിന്‍ഫീല്‍ഡിലേക്ക് പറന്നത്. ഒരുകാലത്ത് ഇന്ത്യൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടുന്ന വിവിഐപികളുടെ യാത്രയ്ക്ക് ഉപയോഗിച്ചിരുന്ന ബോയിങ് 747 വിമാനങ്ങള്‍ 2021ലാണ് സര്‍വീസ് അവസാനിപ്പിച്ചത്.
1971ല്‍ ആദ്യമായി എയര്‍ ഇന്ത്യ സ്വന്തമാക്കിയ ബോയിങ് 747 വിമാനം മുംബൈ ഡല്‍ഹി റൂട്ടിലാണ് അവസാനമായി സര്‍വീസ് നടത്തിയത്. എയർ ഇന്ത്യയുടെ നാലു വിമാനങ്ങളും അമേരിക്കയിലുള്ള കമ്പനികള്‍ക്കാണ് വിൽക്കുന്നത്. ഇതിൽ രണ്ടെണ്ണം ചരക്ക് വിമാനങ്ങളായി രൂപപ്പെടുത്തും. ഗൃഹാതുരത്വം തുളുമ്പുന്ന കമന്‍റുകളാണ് സമൂഹമാധ്യമങ്ങളിലും ബോയിങ് 747നെക്കുറിച്ച് നിറയുന്നത്. ആകാശത്തെ റാണിക്ക് വിട നല്‍കുന്നുവെന്നും ഗംഭീരമായ ഒരു യുഗത്തിന് നന്ദിയെന്നും എയര്‍ ഇന്ത്യ കുറിച്ചു.