ഡീപ് ഫേക്ക് വിഡിയോ പ്രചരിക്കുന്നുവെന്ന് പരാതിയുമായി ബോളിവുഡ് താരം രണ്‍വീർ സിങ് രംഗത്ത്. ഇതിന് മുൻപും രശ്മിക മന്ദാന അടക്കമുള്ള താരങ്ങളുടെ വ്യാജ വിഡിയോകൾ ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. അത് വലിയ ചർച്ചയാകുകയും ചെയ്തിരുന്നു.
രാഷ്ട്രീയം സംസാരിക്കുന്നതായാണ് രൺവീറിൻറെ പേരിലുള്ള ഡീപ് ഫേക്ക് വിഡിയോ പ്രചരിക്കുന്നത്. താരം വാരാണസിയിൽ ഈയിടെ സന്ദർശനം നടത്തിയിരുന്നു. അവിടെ വെച്ച് ഒരു വാര്‍ത്താ ഏജൻസിക്ക് അഭിമുഖവും നൽകിയിരുന്നു. ഈ ദൃശ്യങ്ങളിലാണ് എഐ സംവിധാനം ഉപയോഗിച്ച് വ്യാജ ഓഡിയോ ഉണ്ടാക്കി ഇത്തരത്തിൽ പ്രചരിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും പണപ്പെരുപ്പത്തിനും കാരണം നരേന്ദ്ര മോദിയാണെന്ന് രണ്‍വീര്‍ സിങ് പറയുന്ന രീതിയിലാണ് ഡീപ് ഫേക് വിഡിയോ. കോൺഗ്രസിന് വോട്ട് ചെയ്യണമെന്നും വിഡിയോയിൽ പറയുന്നു.
വിഡിയോ വൈറലായതിന് പിന്നാലെ, ഡീപ് ഫേക്കിനെ സൂക്ഷിക്കുക എന്ന കുറിപ്പുമായി താരം തന്നെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുമായെത്തി. സംഭവത്തിൽ പരാതി കൊടുത്തിട്ടുണ്ടെന്നും, പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹത്തോട് ചേര്‍ന്ന വൃത്തങ്ങൾ അറിയിച്ചു. ഇത്തരത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് പിന്തുണയറിച്ച് സംസാരിക്കുന്ന രീതിയിൽ നടൻ ആമിർ ഖാന്‍റെയും ഡീപ് ഫേക് വിഡിയോ പ്രചരിച്ചിരുന്നു.