‘കേജ്രിവാളിനെ ജയിലിൽവച്ച് കൊല്ലാനാണ് അവര്‍ നോക്കുന്നത്’: സുനിത കേജ്രിവാൾ

കേജ്രിവാളിന്‍റെ ഭാര്യ സുനിത

അരവിന്ദ് കേജ്രിവാളിനെ  തീഹാര്‍ ജയിലിനുള്ളിൽവച്ച് കൊലപ്പെടുത്താനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ സുനിത കേജ്രിവാള്‍ രംഗത്ത്. ഇന്ന് രാവിലെയാണ് ബിജെപിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി സുനിത രംഗത്തെത്തിയത്. 

കേജ്രിവാളിന് ജയിലിൽ കൊടുക്കുന്ന ഭക്ഷണമെല്ലാം അധികൃതർ പരിശോധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

അദ്ദേഹത്തിന് കൊടുക്കുന്ന ആഹാരത്തില്‍ വരെ ക്യാമറ പിടിപ്പിച്ചിരിക്കുകയാണ്, അദ്ദേഹം കഴിക്കുന്നതുൾപ്പെടെ നിരീക്ഷിക്കുകയാണ്. ഇത് തീർത്തും അപലപനീയമാണ്. അദ്ദേഹം പ്രമേഹ രോഗിയാണ്, 12 വർഷമായി ഇൻസുലിൻ എടുക്കാറുണ്ടെന്നും ഭാര്യ പറഞ്ഞു. എന്നാൽ ജയിലിൽ അദ്ദേഹത്തിന് മരുന്ന് എത്തിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. അവരുടെ ആവശ്യം ഡൽഹിയുടെ മുഖ്യമന്ത്രിയെ ജയിലില്‍വച്ച് കൊല്ലുകയെന്നതാണെന്നും അവര്‍ ആഞ്ഞടിച്ചു. റാഞ്ചിയിൽ നടന്ന ഇന്ത്യ മുന്നണി റാലിക്കിടയിലാണ് അവർ സംസാരിച്ചത്.

ഡൽഹി മുഖ്യമന്ത്രിയെ‌യും ജാർഖണ്ഡിലെ ഹേമന്ത് സോറനെയും അറസ്റ്റ് ചെയ്തത് ഏകാധിപത്യമാണെന്നും അവര്‍ പറഞ്ഞു. അവർക്കെതിരെ കുറ്റമൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. തന്‍റെ ഭർത്താവ് എന്ത് തെറ്റാണ് ചെയ്തതെന്നും അവര്‍ ചോദിച്ചു. അദ്ദേഹം ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി ജീവിക്കുകയാണെന്നും, കേജ്രിവാൾ ഐഐടി ബിരുദധാരിയാണ്, അദ്ദേഹത്തിന് വേണമെങ്കിൽ വിദേശത്ത് പോകാമായിരുന്നു, പക്ഷേ അദ്ദേഹം മുൻഗണന നൽകിയത് രാജ്യത്തിന് മാത്രമാണെന്നും പൊതുസേവനത്തിന് വേണ്ടിയാണ് അദ്ദേഹം ജീവിക്കുന്നതെന്നും അവർ പറഞ്ഞു.