മോദി ഗാരന്റി വെട്ടാന്‍ സൗജന്യപ്പെരുമഴയുമായി ഇന്ത്യ മുന്നണിയുടെ 37 ഗാരന്റികള്‍. ഇടതുപാര്‍ട്ടികള്‍ കൂടിയുള്ള സഖ്യത്തിന്‍റെ ഗാരന്റിയില്‍ പക്ഷെ പൗരത്വഭേദഗതി നിയമം റദ്ദാക്കുമെന്ന് പ്രത്യേകം പറയുന്നില്ല. ഇന്ത്യയുടെ ഗാരന്‍റി - ഇന്ത്യ ജയിക്കും എന്ന പേരിലുള്ള പ്രകടന പത്രി
എല്ലാ നേതാക്കളെയും അണിനിരത്തി ഡൽഹിയിൽ പുറത്തിറക്കും. തൊട്ടാല്‍ പൊള്ളുന്ന പൗരത്വഭേദഗതി നിയമം തൊടാന്‍ ഇന്ത്യ മുന്നണിക്കും ധൈര്യമില്ലെന്നാണ് സംയുക്ത പ്രകടന പത്രിക പറയുന്നത്. ഇടതുപാര്‍ട്ടികളും അംഗീകരിച്ച സംയുക്ത പ്രകടനപത്രികയില്‍ CAA, ആർട്ടിക്കിൾ 370 തുടങ്ങിയവ പേരെടുത്ത് പറയാതെ ജനവിരുദ്ധ കിരാത നിയമങ്ങൾക്കെതിരെ നടപടി എന്നതാകും വാഗ്ദാനം. അന്വേഷണ ഏജൻസികളുടെ അധികാരം നിയന്ത്രിക്കും, പുൽവാമ ഭീകരാക്രമണത്തിൽ സമഗ്ര അന്വേഷണം, ധവള പത്രം, താങ്ങ് വില ഉറപ്പാക്കാൻ നിയമം, ഒരുവര്‍ഷത്തിനകം 30 ലക്ഷം സർക്കാർ ഒഴിവുകൾ നികത്തും എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍. എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, BPL കുടുംബങ്ങൾക്ക് വർഷം 6 സൗജന്യ ഗ്യാസ് സിലിണ്ടർ, സൗജന്യ റേഷൻ, കർഷകന് പ്രതിമാസം 1000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.
ദരിദ്രകുടുംബങ്ങളിലെ മുതിർന്ന സ്ത്രീയ്ക്ക് പ്രതിവർഷം ഒരു ലക്ഷം, നിർധന സ്ത്രീകൾക്കും തൊഴിലില്ലാത്തവർക്കും പ്രതിമാസം 1000, 25 ലക്ഷം വരെ സൗജന്യ ചികിത്സ, പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ എല്ലാവർക്കും സൗജന്യ ചികിത്സയും മരുന്നു ,കുറഞ്ഞ തൊഴിലുറപ്പ് വേതനം 400 രൂപ, നഗരത്തിലെ നിർധനർക്ക് തൊഴിലുറപ്പ് പദ്ധതി, കഴിഞ്ഞ മാർച്ച് വരെയുള്ള വിദ്യാഭ്യാസ വായ്പകളിൽ ഒറ്റ തവണ ഇളവ്, 5 -12 ക്ലാസുകളിലെ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ്, ഉന്നത വിദ്യാഭ്യാസത്തിന് 50, 000 ഗ്രാന്‍റ് , GST ഉടച്ചുവാര്‍ക്കും, വനിതാ സംവരണം നടപ്പാക്കും തുടങ്ങിയ പ്രകടനപത്രിക ഉടന്‍ പുറത്തിറക്കണമെന്നാണ് ഇന്ത്യ മുന്നണിയിലെ ഭൂരിപക്ഷ അഭിപ്രായം. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പരസ്പരം മത്സരിക്കുന്നതിനാൽ രണ്ടാംഘട്ട വോട്ടെടുപ്പിന് ശേഷം പ്രകടനപത്രിക പുറത്തിറക്കാം എന്നും അഭിപ്രായമുണ്ട്.
37 guarantees of the india front