കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്ത ചാനലായ ഡിഡി ന്യൂസിന് പുതിയ ലോഗോ. ചുവപ്പ് നിറത്തിലുള്ള ലോഗോയില്‍ നിന്നും കാവി നിറത്തിലേക്കാണ് മാറ്റം. ലോഗോ മാറ്റം സംബന്ധിച്ച് വിശദമായ പോസ്റ്റ് ഡിഡി ന്യൂസ് എക്സില്‍ പങ്കുവച്ചു. ഡിഡി ന്യൂസിന്‍റെ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലാണ് നിറംമാറ്റം വന്നിരിക്കുന്നത്. ലോഗോയ്ക്കൊപ്പം സ്ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്.
'ഞങ്ങളുടെ മൂല്യങ്ങള്‍ അതേപടി തുടരുമ്പോള്‍, ഞങ്ങള്‍ പുതിയ അവതാരത്തില്‍ ലഭ്യമാകുന്നു. മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള വാര്‍ത്ത യാത്രയ്ക്ക് തയ്യാറാകൂ. പുതിയ ഡിഡി ന്യൂസ് അനുഭവിക്കു' എന്നാണ് എക്സില്‍ കുറിച്ചത്. വേഗതയേക്കാൾ കൃത്യതയും അവകാശവാദങ്ങളേക്കാള്‍ വസ്തുയും സെൻസേഷനലിസത്തേക്കാള്‍ സത്യവും നല്‍കാന്‍ ഡിഡി ന്യൂസിന് സാധിക്കുമെന്നും പോസ്റ്റില്‍ പറയുന്നു. ഡിഡി ന്യൂസിന്‍റെ സ്റ്റുഡിയോയും സാങ്കേതിക വിദ്യയും ഉള്‍കൊള്ളുന്ന 53 സെക്കന്‍ഡ് വിഡിയോയ്ക്ക് അവസാനമായാണ് പുതിയ ലോഗോ അവതരിപ്പിക്കുന്നത്.
ലോഗോയ്ക്ക് കാവി നിറം നല്‍കിയതിനെ വിമര്‍ശനം ശക്തമാണ്. എക്സില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ പലരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ദേശിയ പ്രധാന്യമുള്ള സ്ഥാപനങ്ങള്‍ ഓറഞ്ച് അടിച്ചേല്‍പ്പിക്കുന്നത് നിര്‍ത്തുക, ഇതിന് ചില മൂല്യങ്ങളുണ്ടെന്ന് ഓര്‍ക്കുക എന്നാണ് ഒരാളുടെ കമന്‍റ്. മോദിജിക്ക് കീഴില്‍ ഡിഡി ലീഡേഴ്സ് പ്രൊപ്പഗന്‍റ ചാനലായി മാറി. പുതിയ ലോഗോയില്‍ അടക്കം ഇത് വ്യക്തമാണ്. മോദി കാ ചാനല്‍ എന്ന് ട്വിറ്റര്‍ പ്രൊഫൈലില്‍ ചേര്‍ക്കൂ എന്നാണ് മറ്റൊരു വിമര്‍ശനം.
തിരഞ്ഞെടുപ്പ് കാലത്ത് വിവാദമായി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് ദൂരദര്‍ശന്‍ വിവാദത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാന്‍ നീക്കമുണ്ടായെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുെമന്നതിനാല്‍ പ്രസാര്‍ഭാരതിക്ക് സംപ്രേഷണ അനുമതി കിട്ടിയിരുന്നില്ല.
DD News change its red color logo to saffron color