ഓണ്‍ലൈന്‍ തട്ടിപ്പില്‍പ്പെട്ട് പൂനെ സ്വദേശിയായ യുവതിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ. തിരിച്ചറിയാന്‍ എന്ന വ്യാജേന യുവതിയെ ക്യാമറക്ക് മുന്നിലെത്തിച്ച് വസ്ത്രമഴിപ്പിക്കുകയും ശരീരത്തിലെ മറുകോ മറ്റ് ബെര്‍ത്ത് മാര്‍ക്കുകളും കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുവതിയുടെ അക്കൗണ്ട് തീവ്രവാദ ബന്ധമുള്ളതാണ് എന്ന വ്യാജ ഭീഷണി ഉന്നയിച്ചായിരുന്നു കബളിപ്പിക്കല്‍.
പാഴ്സലില്‍ ലഹരിയുണ്ടെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയും പണം തട്ടുകയും ചെയ്യുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് യുവതിയെ കൊറിയർ സർവീസ് എക്സിക്യൂട്ടീവുകൾ എന്നറിയിച്ച് ഒരു ഫോൺ കോള്‍ വന്നത്. യുവതി തായ്‌വാനിലേക്ക് അയച്ച ഒരു പാഴ്‌സൽ പിടിച്ചെടുത്തുവെന്നും അതിൽ നിന്നും കാലാവധി കഴിഞ്ഞ അഞ്ച് പാസ്‌പോർട്ടുകളും 950 ഗ്രാം മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചതായി യുവതി പറയുന്നു. താൻ പാഴ്‌സലൊന്നും അയച്ചിട്ടില്ലെന്ന് യുവതി അറിയിച്ചു. എന്നാൽ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ എന്ന വ്യാജേന വീണ്ടും ചിലർ യുവതിയെ വിളിക്കുകയായിരുന്നു. യുവതിയുടെ ബാങ്ക് അക്കൗണ്ടിന് തീവ്രവാദ ബന്ധമുണ്ടെന്നും തട്ടിപ്പുകാര്‍ പറഞ്ഞു. അതിലെ പണം സര്‍ക്കാരിന്‍റെ ‘ബെനിഫ്ഷ്യറി അക്കൗണ്ടുകളിലേക്ക്’ മാറ്റണമെന്നും അവര്‍ അറിയിച്ചു. . പിന്നീട്, സർക്കാരിന്റേത് എന്ന് പറഞ്ഞുകൊണ്ട് വിവിധ അക്കൗണ്ട് നമ്പറുകളും നൽകി.14 ലക്ഷം രൂപ ഇടാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. തട്ടിപ്പാണെന്ന് മനിസിലാകാത്ത യുവതി പണം നൽകുകയും ചെയ്തു.
തട്ടിപ്പ് വീണ്ടും തുടര്‍ന്നു, ക്യാമറയ്ക്ക് മുന്നിൽ വസ്ത്രങ്ങളഴിച്ച് ഇരിക്കാനും മറുകുകളും ബർത്ത് മാർക്കുകളും കാണിക്കാനും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. പൊലീസ് പരിശോധനയെന്നായിരുന്നു തട്ടിപ്പുകാരുടെ വാദം. അതിനുശേഷവും, പിന്നെയും സംഘം വിളിച്ച് പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു.ഇതോടെ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു