രാഷ്ട്രീയ ഏതിരാളികളുടെ ഫോണുകള്‍ പൊലീസിനെ ഉപയോഗിച്ചു നിയമവിരുദ്ധമായി ചോര്‍ത്തിയതു തെലങ്കാനയില്‍ മുഖ്യ പ്രചാരണ വിഷയമാക്കി കോണ്‍ഗ്രസ്. ബി.ആര്‍.എസ് ഭരണകാലത്തെ ഫോണ്‍ ചോര്‍ത്തല്‍ പൗരന്‍മാരുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണന്നു രാഹുല്‍ ഗാന്ധി ആരോപിച്ചു. അതേസമയം കേസില്‍ മുന്‍മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പ്രഖ്യാപിച്ചു. അതേസമയം ഡി.ജി.പി റാങ്കിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഒന്നാം പ്രതിയായ കേസ് വിശദീകരിക്കാനാവാതെ കുഴങ്ങുകയാണു ബി.ആര്‍.എസ്.
ഇതിനകം നാലു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ജയിലിലായ കേസ് രാഷ്ട്രീയമായി ചൂടി പിടിക്കുകയാണ്. വിശദീകരിക്കാനാവാതെ ബി.ആര്‍.എസും ചന്ദ്രശേഖര റാവും കുഴങ്ങുമ്പോള്‍ കേസിനെ ചൂണ്ടി പൗര സുരക്ഷ വിഷയമാക്കുകയാണു കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി തന്നെ വിഷയം ഏറ്റെടുത്തോടെ ബി.ആര്‍.എസ് ഭരണകാലത്തെ ഫോണ്‍ ചോര്‍ത്തല്‍ ദേശീയ ശ്രദ്ധ നേടി. കോണ്‍ഗ്രസ് പ്രചാരണ യാത്രയായ ജനജാതര യാത്രയുടെ ഉത്ഘാടന വേദിയിലായിരുന്നു രാഹുല്‍ ഗാന്ധി വിഷയം ഏറ്റെടുത്തത്.
കെ.ചന്ദ്രശേഖര്‍ റാവുവിനും മകന്‍ കെ.ടി. രാമറാവുവിനും മകള്‍ കവിതയ്ക്കും മരുമകനുമായി ജയിലില്‍ സെല്ലുകള്‍ തയാറായെന്നു പതിനായിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു.ജയില്‍ വളപ്പില്‍ കെ. സി.ആര്‍ കുടുംബത്തിന് രണ്ടുമുറി ഫ്ലാറ്റ് പണിയുമെന്നായിരുന്നു പരിഹാസം.
കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ബി.ജെ.പി ഗവര്‍ണറെ .കണ്ടാവശ്യപ്പെട്ടു. കെ.സി.ആറിന്റെ ഭരണകാലത്ത് ഇസ്രേയിലില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ ഉപയോഗിച്ചു പ്രതിപക്ഷ നേതാവായിരുന്ന രേവന്ത് റെഡ്ഡി അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയെന്നാണു കേസ്. മുന്‍ എസ്..ഐ.ബി മേധാവിയും ഡി.ജി.പിയുമായിരുന്ന ടി.പ്രഭാകര്‍ റാവുവാണ് കേസിലെ ഒന്നാം പ്രതി.