കര്‍ണാടക സ്റ്റേറ്റ് റോഡ് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) ബസില്‍ യാത്രക്കാരിയുടെ തത്തകള്‍ക്ക് ടിക്കറ്റ് ഈടാക്കി കണ്ടക്ടര്‍. തത്തകള്‍ക്ക് മാത്രമായി 444 രൂപയാണ് ടിക്കറ്റ് നല്‍കിയിത്. ചൊവ്വാഴ്ച്ച രാവിലെ ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലാണ് സംഭവം.
ബെംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയില്‍ നിന്നാണ് ടിക്കറ്റ് ഈടാക്കിയിത്. യാത്രക്കാരിക്കൊപ്പം കൊച്ചുമകളും നാല് തത്തകളും ഉണ്ടായിരുന്നു. ഒരു തത്തക്ക് 111 രൂപ വീതും 444 രൂപയുടെ ടിക്കറ്റാണ് കണ്ടക്ടര്‍ നല്‍കിയത്. കര്‍ണാടക സര്‍ക്കാരിന്‍റെ ശക്തി യോജന പദ്ധതിയുടെ ഉപഭോക്താക്കളായതില്‍ സ്ത്രീയും കുട്ടിയും സൗജന്യയാത്രക്ക് അര്‍ഹരായിരുന്നു. എന്നാല്‍ കൂടെ കൊണ്ട് വന്ന തത്തകള്‍ക്ക് കണ്ടക്ടര്‍ ടിക്കറ്റ് നിരക്ക് ഈടാക്കുകയായിരുന്നു.
ടിക്കറ്റിനൊപ്പം സ്ത്രീയും കുട്ടിയും കൂട്ടിലടച്ച പക്ഷികളുമായി ബസില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കെഎസ്ആര്‍ടിസി നോണ്‍ എസി ബസുകളില്‍ വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും യാത്രക്കാര്‍ക്കൊപ്പം കൊണ്ട് പോകുന്നത് നിയമപരമാണ്. കെഎസ്ആർടിസി നിയമങ്ങൾ അനുസരിച്ച്, യാത്രക്കാർ കൂടെ കൊണ്ടുപോകുന്ന വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും പകുതി ടിക്കറ്റ് എടുക്കണം എന്നാണ്. സംഭവം വിചിത്രമെങ്കിലും കണ്ടക്ടറുടെ നടപടി ന്യായീകരിക്കുകയാണ് കര്‍ണാടക ആര്‍ടിസി ഉദ്യോഗസ്ഥര്‍.