അരവിന്ദ് കേജ്‍രിവാളിന്‍റെ മൊബൈല്‍ഫോണിലെ വിവരങ്ങള്‍ ഇഡി ആവശ്യപ്പെടുന്നത് ബിജെപിക്കുവേണ്ടിയെന്ന് മന്ത്രി അതിഷി. സര്‍വേഫലങ്ങള്‍, തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ എന്നിവ ബിജെപിക്ക് ചോര്‍ത്തി നല്‍കാനാണ് ഇഡി നീക്കമെന്നും ആരോപണം. ഇന്ത്യയില്‍ രാഷ്ട്രീയ, പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഐക്യരാഷ്ട്ര സംഘടന വക്താവ് കേജ്‌രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ പ്രതികരിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം, ഇന്ത്യ സഖ്യവുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭ്യമാകുന്നതിന് വേണ്ടിയാണ് ഫോണിലെ വിവരങ്ങള്‍ ഇഡി തേടുന്നതെന്നാണ് അതിഷി പറയുന്നത്. ഇഡിക്ക് ഈ വിവരങ്ങള്‍ വേണ്ട, എന്നാല്‍ ബിജെപിക്ക് വളരെ ആവശ്യമുണ്ടെന്നും അതിഷി. ഫോണിലെ പാസ്‌വേര്‍ഡ് ചോദിക്കുന്നത് ബിജെപിക്ക് വേണ്ടിയെന്നത് പകല്‍പോലെ വ്യക്തമെന്നും ആരോപണം.
അതിനിടെ, ഇന്ന് ബിജെപി ആസ്ഥാനത്ത് പ്രതിഷേധിക്കാനുള്ള നീക്കം ഇന്ത്യ സഖ്യം ഉപേക്ഷിച്ചു. മറ്റന്നാള്‍ രാംലീല മൈതാനിയിലെ വലിയ പ്രതിഷേധത്തിന് സന്നാഹമൊരുക്കാനാണ് പ്രതിഷേധം അവസാന നിമിഷം വേണ്ടെന്നുവച്ചത്. ഡല്‍ഹിയില്‍ മന്ത്രിമാര്‍ ഇന്ന് ലഘുലേഖകള്‍ വിതരണം ചെയ്യുകയാണ്. കേജ് രിവാളിന്റെ അറസ്റ്റിന് പിന്നാലെ മൂന്നാമതും വിഡിയോ സന്ദേശം പുറത്തിറക്കിയ ഭാര്യ സുനിത 'കേജ്‌രിവാൾ കോ ആശീർവാദ്' എന്ന പേരിൽ വാട്സ്ആപ്പ് ക്യാംപെയിന് തുടക്കമിട്ടു.