ഭാര്യയെ ‘സെക്കന്‍ഡ് ഹാന്‍ഡ്’എന്നു വിളിച്ച് അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്ത ഭര്‍ത്താവിന് മൂന്നുകോടി രൂപ നഷ്ടപരിഹാരം വിധിച്ച് ബോംബെ ഹൈക്കോടതി. ഭാര്യയുടെ മാസച്ചിലവിനായി ഒന്നര ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. അമേരിക്കയില്‍ താമസിക്കുന്ന വ്യക്തി നല്‍കിയ വിവാഹമോചന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിധി. ഗാര്‍ഹിക പീഡന നിരോധനിയമപ്രകാരമാണ് കേസ്.
പറഞ്ഞുറപ്പിച്ച ഒരു വിവാഹം മുടങ്ങിയ വ്യക്തിയായിരുന്നു ഭാര്യ. 1994ല്‍ വിവാഹം ചെയ്ത ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും പതിവായിരുന്നു. മധുവിധു കാലം മുതല്‍ ഭര്‍ത്താവിന്റെ ഉപദ്രവം ഏറ്റുവാങ്ങിയവളാണ് ഭാര്യയെന്നും കോടതി കണ്ടെത്തി. നേപ്പാള്‍ യാത്രാ സമയത്താണ് ഭാര്യയെ സെക്കന്‍ഡ് ഹാന്‍ഡ് എന്നുവിളിച്ച് അപമാനിച്ചതെന്നും ഒരു കല്യാണം മുടങ്ങിയ പശ്ചാത്തലത്തിലാണ് അങ്ങനെ വിളിച്ചതെന്നും കോടതി വ്യക്തമാക്കുന്നു.
മധുവിധു കാലത്തെല്ലാം ഭർത്താവ് തന്നോട് മോശമായി പെരുമാറി. നേപ്പാളിൽ പോയപ്പോൾ തന്നെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ച് അപമാനിച്ചു എന്നും ഭാര്യ ആരോപിച്ചിരുന്നു. വിവാഹത്തിനു ശേഷം കുറച്ചുകാലം അമേരിക്കയില്‍ താമസിച്ച ദമ്പതികള്‍ നിരന്തര പ്രശ്നങ്ങള്‍ കാരണം രണ്ടുവഴിക്ക് ജീവിക്കാന്‍ തീരുമാനിച്ചു. 2017ല്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് യുഎസിലെ കോടതിയെ സമീപിച്ചു. അതേസമയം തന്നെ ഭാര്യ മുംബൈ കോടതിയില്‍ ഗാര്‍ഹിക പീഡന പരാതിയും നല്‍കി. അമേരിക്കന്‍ കോടതി രണ്ടുപേര്‍ക്കും വിവാഹമോചനം അനുവദിച്ചു. ഇതിനു പിന്നാലെയാണ് 3കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യക്കനുകൂലമായി മുംബൈ ഹൈക്കോടതി വിധി വരുന്നത്.
Bombay HC orders man to pay three crores compensation to wife