ഇന്ത്യ കാണാനെത്തി; ജാര്‍ഖണ്ഡില്‍ സ്പാനിഷ് യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു

ജാര്‍ഖണ്ഡില്‍ സ്പാനിഷ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഏഴംഗ സംഘം. വെള്ളിയാഴ്ച രാത്രിയോടെ ദുംകയിലാണ് സംഭവം. മൂന്നൂ പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് മറ്റു നാല് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ബൈക്കില്‍ ഭര്‍ത്താവിനോടൊപ്പം ഏഷ്യാ പര്യടനത്തിന് ഇറങ്ങിയതായിരുന്നു യുവതി. വെസ്റ്റ് ബംഗാളില്‍ നിന്ന് ജാര്‍ഖണ്ഡ് മാര്‍ഗം നേപ്പാളിലേക്ക് പോകുകയായിരുന്നു ഇരുവരും. സന്ധ്യയായതോടെ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ച് ദുംകയിലെ ഒരു ഗ്രാമത്തില്‍ ടെന്‍റ് നിര്‍മിച്ച് വിശ്രമിക്കുകയായിരുന്നു. പിന്നീട് രാത്രിയില്‍ പെട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഇരുവരെയും നഗ്നരായി റോഡിന് അരികില്‍ കണ്ടെത്തുന്നത്.

യുവതിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം കേസ് അന്വേഷിക്കാനായി ഫൊറന്‍സിക് വിദഗ്ദരടക്കമുള്ള പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ദുംക പോലീസ് സൂപ്രണ്ട് പീതാംബർ സിംഗ് ഖൈർവാർ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ സരായാഹത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററില്‍ ചികില്‍സയിലാണ് യുവതി. 

ടൂറിസ്റ്റ് വിസയിലാണ് യുവതിയും ഭര്‍ത്താവും ഇന്ത്യയിലെത്തിയത്. ഏഷ്യ പര്യടനത്തിനിറങ്ങിയ ഇരുവരും ആദ്യം പാകിസ്ഥാന്‍ സന്ദര്‍ശിച്ച ശേഷം ബംഗ്ലാദേശും സന്ദര്‍ശിച്ചാണ് ദുംകയിലെത്തിയത്. നേപ്പാളിലേക്കുള്ള യാത്രാമധ്യേ ബീഹാറിലെ ബഗല്‍പൂരിലേക്ക് തിരിക്കാനിരിക്കെയാണ് ദാരുണമായ സംഭവം. സംഭവം നടന്ന സ്ഥലത്തെത്തിയ പൊലീസ് അവിടെ തന്നെ ക്യാംപ് ചെയ്യുകയാണ്. 

Traveler spanish woman was gangraped in Jharkhand