മദ്യപിക്കാന്‍ പണം നല്‍കിയില്ല; അച്ഛനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് മകന്‍; ക്രൂരം

മദ്യം വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പിതാവിനെ മകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. 70കാരനായ പിതാവ് ഖുഷി റാം സൈനിയെയാണ് 35 കാരനായ മകന്‍ ഹേമന്ത് സൈനി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ലഖ്‌നൗവിലെ ഇന്ദിരാ നഗറിലാണ് സംഭവം.

കൊല്ലപ്പെട്ട ഖുഷി റാം സൈനി ഹേമന്ത് സൈനിക്കൊപ്പം വീടിന്‍റെ താഴത്തെ നിലയിലായിരുന്നു താമസം. ഒന്നാം നിലയില്‍ ഹേമന്ത് സൈനിയുടെ മകന്‍ റിങ്കുവുമാണ് താമസം. ഹേമന്ത് പിതാവിനോട് മദ്യപിക്കാന്‍ പണം ആവശ്യപ്പെടുകയും പിതാവ് നിരസിച്ചപ്പോൾ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. ബഹളം കേട്ട് റിങ്കു ഇറങ്ങി നോക്കിയെങ്കിലും വാക്കുതര്‍ക്കമെന്ന് കരുതി മുകളിലേക്ക് മടങ്ങി.

ഇതിനിടെ പ്രകോപിതനായ ഹേമന്ത് ചുറ്റിക കൊണ്ട് പിതാവിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം, റിങ്കുവാണ് ഖുഷി റാം സൈനിയെ നിലത്ത് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇതേക്കുറിച്ച് ഹേമന്ത് സൈനിയോട് ചോദിച്ചെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. അലമാരയുടെ പിന്നിലായി രക്തക്കറ പുരണ്ട ചുറ്റിക കൂടി കണ്ടതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് അറസ്റ്റ് ചെയ്ത പ്രതി പിന്നീട് കുറ്റം സമ്മതിച്ചു. പെയിന്‍റിങ് ജോലികള്‍ ചെയ്തിരുന്ന പ്രതി നിരന്തരം ലഹരി ഉപയോഗിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മദ്യപിക്കാനും മറ്റ് ചെലവുകൾക്കുമായി പണം യാചിച്ചതിന് പിതാവ് തന്നെ പരിഹസിച്ചുവെന്നും ഇതില്‍ പ്രകോപിതനായാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതെന്നും ഹേമന്ത് പൊലീസിന് മൊഴി നല്‍കി.

Son Killed Father With Hammer For Denying Money To Buy Liquor