നടിയാകാന്‍ മോഹിച്ച് ഓഡിഷന് പോയി; വിഡിയോ വന്നത് പോണ്‍സൈറ്റില്‍

പ്രതീകാത്മക ചിത്രം

വെബ് സീരിസിന്‍റെ ഓഡിഷനായി എത്തിയപ്പോള്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്. മുംബൈയ്ക്കടുത്ത് താമസിക്കുന്ന പതിനെട്ടുകാരിയുടെ പരാതിയിലാണ് നിര്‍മാണക്കമ്പനിക്കെതിരെ നടപടി. സുഹൃത്ത് വഴിയാണ് തന്‍റെ വിഡിയോ അശ്ലീല സൈറ്റില്‍ പ്രത്യക്ഷപ്പെട്ട വിവരം മോഡല്‍ കൂടിയായ പെണ്‍കുട്ടി അറിഞ്ഞത്. 

ഹിന്ദി സിനിമയിലും സീരിയലുകളിലും അവസരം അന്വേഷിച്ച് നടക്കുന്നതിനിടെയാണ് കുറ്റാരോപിതരായ നിര്‍മാണ കമ്പനിയെ കുറിച്ച് പെണ്‍കുട്ടി അറിഞ്ഞത്. തുടര്‍ന്ന് ഓഡിഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിക്ക് ഫോണ്‍ കോളും വന്നു. ഇതനുസരിച്ച് കമ്പനി നിര്‍ദേശിച്ച സ്ഥലത്തേക്ക് പെണ്‍കുട്ടി എത്തിയപ്പോള്‍ സംവിധായകനും ക്യാമറമാനും, ഒരു അഭിനേതാവും മേക്കപ്പ് ആര്‍ടിസ്റ്റും ഉണ്ടായിരുന്നു. തുടര്‍ന്ന് ലോഡ്ജിലേക്ക് പെണ്‍കുട്ടിയെ സംഘം കൂട്ടിക്കൊണ്ടുപോയി. ഓഡിഷന്‍റെ ഭാഗമായി ഇന്‍റിമേറ്റ് രംഗം ചിത്രീകരിക്കാനുണ്ടെന്നും ഇത് ഓഡിഷന് വേണ്ടി മാത്രമാണെന്നും മറ്റെങ്ങും ഉപയോഗിക്കില്ലെന്നും സംഘം ഉറപ്പുനല്‍കി. 

പെണ്‍കുട്ടിയുടെ പുരുഷസുഹൃത്തുമൊത്തുള്ള രംഗം ചിത്രീകരിച്ചതിന് പിന്നാലെ വിശദമായി പരിശോധിച്ച ശേഷം ബന്ധപ്പെടാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ സംഘം മടക്കി അയച്ചുവെന്നും പൊലീസ് പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ സുഹൃത്ത് ഇത്തരത്തിലൊരു വിഡിയോ അശ്ലീല സൈറ്റില്‍ വൈറലാണെന്ന് അറിയിച്ചത്. വിവരമറിഞ്ഞ പെണ്‍കുട്ടി നിര്‍മാണ കമ്പനിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല.  ചതിയില്‍പ്പെട്ടെന്ന് മനസിലായതോടെ പെണ്‍കുട്ടി അര്‍നല പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇതനുസരിച്ചതാണ് നാലുപേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.  വിഡിയോയില്‍ ഒപ്പമുള്ളത് കാമുകനായത് കൊണ്ട് ബലാല്‍സംഗം ചുമത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. വഞ്ചന, അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കല്‍, അശ്ലീല ദൃശ്യം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 

'web series audition’ video shows up on porn site, Case against 4