
കർണാടകയിൽ സഹപാഠികൾക്ക് നേരെ സദാചാര ആക്രമണം. മുസ്‌ലിം യുവതിക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ഹിന്ദു യുവാവിനെയാണ് ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചത്. ചിക്കബബല്ലാപൂരിലാണ് സംഭവം. സഹപാഠികളായ ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കാനായി കടയിൽ കയറി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു കൂട്ടം ആളുകൾ കടയിലേക്ക് അതിക്രമിച്ചു കടക്കുകയും ഭക്ഷണം കഴിച്ചുക്കൊണ്ടിരുന്ന യുവാവിനെ ആക്രമിക്കുകയുമായിരുന്നു. മുസ്ലീം യുവാക്കളാണെന്നാണ് നിഗമനം.
യുവാവിനെ ആക്രമിക്കുന്നത് കണ്ട് യുവതി രക്ഷിക്കാനായി രംഗത്തെത്തി. തനിക്ക് അറിയാവുന്ന ആളാണെന്നും ഇരുവരും സുഹൃത്തുക്കളാണെന്നു പറഞ്ഞിട്ടും യുവാവിനെ അക്രമിക്കുന്നത് നിർത്തിയില്ല. കൂടാതെ ഒരു ഹിന്ദു പുരുഷനോടൊപ്പം ഭക്ഷണശാലയിലെത്തിയതിന് യുവതിയെയും ഈ സംഘം ഭീഷണിപ്പെടുത്തി. കടയിൽ കയറിയതിന് മാപ്പു പറയണമെന്നും സംഘം ആവശ്യപ്പെട്ടു. അക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മിഡിയയിലും പ്രചരിക്കുന്നുണ്ട്. സംഭവശേഷം യുവതി പൊലീസിൽ പരാതി നൽകി. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇനി സദാചാര പൊലീസിംഗ് ഉണ്ടാകില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിന് പിന്നാലെയാണ് സംഭവം.
Hindu boy and Muslim classmate harassed in Karnataka