4 സംസ്ഥാനങ്ങളിൽ നിന്നായി 6 വിവാഹം; ഒടുവിൽ അളിയൻ കല്യാണവീരനെ പൊക്കി

wedding-night
SHARE

നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ച കല്യാണവീരൻ പിടിയിൽ. ബീഹാർ സ്വദേശിയായ ചോട്ടുവാണ് പിടിയിലായത്. ഇയാൾ കുടുങ്ങാൻ കാരണമായതാകട്ടെ ഒരു ഭാര്യയുടെ സഹോദരനും. ചോട്ടുവിനെ ജാമുയി റെയിൽവേസ്റ്റേഷനിൽവെച്ച് മറ്റൊരു സ്ത്രീയുമായി അളിയൻ കാണാനിടയായതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. 

ബർഹത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ജവതാരി ഗ്രാമത്തിൽ നിന്നുള്ളയാളാണ് ചോട്ടു കുമാർ. ഇയാളുടെ ഭാര്യമാരിലൊരാളാണ് മഞ്ജു. മഞ്ജുവിന്റെ സഹോദരൻ വികാസാണ് തിങ്കളാഴ്ച വൈകിട്ട് കൊൽക്കത്തയിലേക്ക് പോകാനായി ജാമുയി സ്റ്റേഷനിൽ നിൽക്കുമ്പോൾ മറ്റൊരു സ്ത്രീക്കൊപ്പം ചോട്ടുവിനെ കാണുന്നത്. ഉടനെ തന്നെ വികാസ് ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും ചെയ്തു.

2018 -ലാണ് ചോട്ടു മഞ്ജുവിനെ വിവാഹം ചെയ്യുന്നത് എന്നും ഇതിൽ രണ്ട് കുട്ടികളുണ്ട് എന്നും മഞ്ജുവിന്റെ അമ്മ കൊബിയ ദേവി പൊലീസിനോട് പറഞ്ഞു. ഒന്നര വർഷം മുമ്പാണ് ചോട്ടു മഞ്ജുവിന്റെ വീട്ടിൽ നിന്നും ഇറങ്ങി പോവുന്നത്. ചികിത്സ തേടി പോവുകയാണ് എന്നും പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ, പിന്നീട് തിരികെ വന്നില്ല. ഒന്നരവർഷമായി മഞ്ജു ചോട്ടുവിനെ കാത്തിരിക്കുകയാണ്. ചോട്ടുവിനെ കണ്ട വിവരം ഉടൻ തന്നെ വികാസ് വീട്ടിലറിയിച്ചു. 

സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെയാണ് കള്ളം പൊളിഞ്ഞത്.  ആദ്യഭാര്യയിൽ തനിക്കുള്ള നാല് കുട്ടികൾക്ക് പുറമെ ഒന്നര വർഷം മുമ്പ് ഉപേക്ഷിച്ചുപോയ സ്ത്രീയിലും തനിക്ക് രണ്ട് കുട്ടികളുണ്ട് എന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ചൈനവാരിയ, സുന്ദര്‌കണ്ട്, റാഞ്ചി, സംഗ്രാംപൂർ, ഡൽഹി, ദിയോഘർ എന്നിവിടങ്ങളിലെല്ലാം ഇയാൾക്ക് ഭാര്യമാരുണ്ട്. ഏഴ് കുടുംബങ്ങളിലായി കുട്ടികളും ഉണ്ടെന്ന് പൊലീസ് പറയുന്നു. മഞ്ജുവിന്റെ വീട്ടുകാർ മാത്രമാണ് നിലവിൽ ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്. 

ഒരു ഓർക്കസ്ട്രയിലെ ​ഗായകനാണ് ചോട്ടു. ഇയാൾ പാടാൻ പോകുന്ന ഇടങ്ങളിലെല്ലാം സ്ത്രീകളുമായി പ്രണയത്തിലാവുകയായിരുന്നു എന്നും വിവാഹം കഴിക്കുകയായിരുന്നു എന്നും വികാസ് ആരോപിച്ചു.

MORE IN INDIA
SHOW MORE