കര്‍ണാടകയില്‍ ബസ് സ്റ്റോപ്പ് പള്ളിപോലെ തോന്നിക്കുന്നു എന്നാരോപിച്ച് പൊളിച്ചു പണിതു. ബിജെപി കുടക് എം.പി പ്രതാപ് സിംഹയുടെ ഭീഷണിയെ തുടർന്നാണ് പൊളിച്ച് പണിതതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബസ് സ്റ്റോപ്പിന് മുകളിൽ മൂന്നു താഴികക്കുടങ്ങള്‍ ഉള്ളതാണ് പ്രതാപ് സിംഹയെ ചൊടിപ്പിച്ചത്. നാഷണൽ ഹൈവേ 766 ൽ കേരളാ അതിർത്തിക്കടുത്ത് കൊല്ലേഗാല സെക്ഷനിലാണ് ബിജെപിയുടെ തന്നെ എംഎൽഎ രാംദാസ് ബസ് സ്റ്റോപ്പ് പണികഴിപ്പിച്ചത്.
മൂന്ന് താഴികക്കുടങ്ങളുള്ളത് മസ്ജിദാണെന്നും മൂന്നോ നാലോ ദിവസത്തിനകം കെട്ടിടം പൊളിച്ചു പണിതില്ലെങ്കിൽ ജെസിബി വച്ച് പൊളിക്കുമെന്നുമായിരുന്നു എംപിയുടെ ഭീഷണി. ഇത് നിഷേധിച്ച എംഎല്‍എ രാംദാസ്, മൈസൂർ കൊട്ടാരത്തിന്റെ മാതൃകയിലാണ് ബസ് സ്റ്റോപ്പ് നിര്‍മിച്ചതെന്ന് മറുപടി നല്‍കി. പിന്നീട് സമ്മർദത്തിന് വഴങ്ങി പൊളിച്ചു പണിയുകയായിരുന്നു. താഴികക്കൂടം പൊളിച്ചും ചുവന്ന പെയിന്റടിച്ചുമാണ് ബസ് സ്റ്റോപ്പ് മാറ്റിപ്പണിതത്.
പ്രതാപ് സിംഹയുടെ ഭീഷണി ഭിന്നിപ്പുണ്ടാക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. നേരത്തെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഹിജാബ് ധരിച്ച വിദ്യാർത്ഥികളോട് സ്കൂളിൽ പോകാതെ മദ്രസയിൽ പോകാൻ ആവശ്യപ്പെട്ടും ഇയാൾ വിവാദത്തിലായിരുന്നു.