കാമുകി ബീഫ് കഴിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഇരുപത്തിയേഴുകാരനായ രാഹുല്‍ സോനം അലി എന്നൊരു യുവതിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ സോനവും സഹോദരനും ചേർന്ന് രാഹുലിനെ ബീഫ് കഴിക്കാൻ നിർബന്ധിച്ചുവെന്നും അത് മാനസികമായി തളർത്തിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ബീഫ് കഴിച്ചില്ലെങ്കിൽ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയതായാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മകനെ ബീഫ് കഴിക്കാൻ നിർബന്ധിച്ചതുകൊണ്ടാണ് അവൻ ആത്മഹത്യ ചെയ്തതെന്നും ഇത് വ്യക്തമാക്കിക്കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നുവെന്നും രാഹുലിന്റെ അമ്മ വീണാ ദേവി പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജൂണ്‍ 27-നാണ് ഉദ്ദ്‌ന പട്ടേല്‍ നഗറിലെ വീട്ടില്‍ രാഹുല്‍ സിങ്ങിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലി ആവശ്യത്തിനായാണ് രാഹുല്‍ ഇവിടേക്ക് വന്നത്. അമ്മയെയും സഹോദരിയെയും ഇവിടേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് സോനം അലിയുമായി പ്രണയത്തിലായത്. ഇതരമത വിശ്വാസികളായതുകൊണ്ട് വിവാഹത്തിന് എതിർപ്പുയർന്നു. ഇതോടെ രാഹുൽ സോനവുമായി ഒന്നിച്ച് താമസം തുടങ്ങുകയായിരുന്നു. പിന്നീട് വീട്ടുകാരുമായി രാഹുൽ ബന്ധപ്പെട്ടിരുന്നില്ല. രാഹുലിന്റെ ഫെയ്സ്ബുക്കിലെ ആത്മഹത്യാക്കുറിപ്പ് കണ്ട് ഒരു ബന്ധു വിളിച്ച് വിവരം പറയുമ്പോഴാണ് അമ്മയും സഹോദരിയും ഇക്കാര്യം അറിയുന്നത് തന്നെ. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.