ട്രാഫിക് ബ്ലോക് കുറയ്ക്കാൻ രാജ്യത്തെ ആദ്യ സ്കൈബസ് ഉടൻ; ചെലവ് കുറവ്; കാര്യക്ഷമത കൂടുതൽ

രാജ്യത്തെ ആദ്യ സ്കൈബസ് ഉടനെന്ന് നിതിൻ ഗഡ്കരി. ഡൽഹിയിലേയും ഹരിയാനയിലേയും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സ്കൈബസ് ഉടൻ വരുമെന്നാണ് മന്ത്രി അറിയിക്കുന്നത്. വൈദ്യുതിയിൽ ഓടുന്ന സ്കൈബസ് മലിനീകരണം കുറയ്ക്കാനും വാഹനപ്പെരുപ്പം കുറയ്ക്കാനുമുള്ള ഏറ്റവും മികച്ച മാർഗമാണെന്നാണ് ഗഡ്കരി പറയുന്നത്.

മെട്രോയെ അപേക്ഷിച്ച് ചെലവ് കുറവും കൂടുതൽ കാര്യക്ഷമവുമായ സ്കൈബസ് പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണെന്ന് നേരത്തെ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി നഗരങ്ങള്‍ പദ്ധതി നടപ്പാക്കാൻ താൽപര്യമെടുത്തു കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്. മെട്രോ ഒരു കിലോമീറ്റർ പണിക്ക് ഏകദേശം 350 കോടി രൂപ വേണം, സ്കൈബസിനു 50 കോടി മതി. ചെറിയ സ്കൈബസിന് ഒരേസമയം 300 ൽ അധികം യാത്രക്കാരെ വഹിക്കാനാവും. നിർമാണ ചെലവും വളരെ കുറവ്. ഇതിനായുള്ള ഡബിൾ ഡക്കർ സ്കൈബസുകൾ ഇന്ത്യയിൽ നിർമിക്കാൻ പോകുന്നു എന്നും മന്ത്രി പറഞ്ഞു.

പില്ലറുകളിൽ ആകാശത്തുകൂടി നീങ്ങുന്ന ഡബിൾ ഡക്കർ സ്കൈ ബസുകൾ കൂടുതൽ ലാഭകരമാണ്. സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യവും കുറവാണ്. തൂണുകൾ സ്ഥാപിക്കാൻ റോഡിനു നടുവിൽ ചെറിയ സ്ഥലം മതി. ദേശീയപാതയുടെ മീഡിയനുകളിൽ തൂണുകൾ സ്ഥാപിക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറയുന്നു.  രണ്ടാംനിരയിൽപെട്ട നഗരങ്ങളിലാണ് ഇതു കൂടുതൽ പ്രായോഗികം. മെട്രോയും ലൈറ്റ് മെട്രോയും നിർമിക്കുന്നതിന്റെ നാലിലൊന്നു ചെലവിൽ സ്കൈ ബസ് പദ്ധതി നടപ്പാക്കാം എന്നാണ് ഗഡ്കരി പറയുന്നത്.