അപമാനിക്കപ്പെട്ടെന്ന് പനീര്‍സെല്‍വം; ജനറൽ കൗൺസിൽ യോഗം അലസിപ്പിരിഞ്ഞു

ചെന്നൈയിലെ അണ്ണാ ഡി.എംകെ ജനറൽ കൗൺസിൽ യോഗം അലസിപ്പിരിഞ്ഞു. താന്‍  അപമാനിക്കപ്പെട്ടെന്നാരോപിച്ചാണ്  ഒ.പനീര്‍സെല്‍വം ഇറങ്ങിപ്പോയതോടെയാണ് യോഗം അലസിപ്പിരിഞ്ഞത്.  അടുത്തമാസം വീണ്ടും യോഗം വിളിക്കണമെന്ന് എടപ്പാടി വിഭാഗം ആവശ്യപ്പെട്ടു. 

ഇന്നലെ രാത്രി ഒരു മണിക്കാണ്, അജണ്ടക്ക് അപ്പുറത്തുള്ള വിഷയങ്ങളിൽ തീരുമാനം എടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള അണ്ണാ ഡി.എംകെ   കോർഡിനേറ്റർ ഒ.പനീർ സെൽവത്തിന്‍റെ ഹർജി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുവദിച്ചത്.

ഇതിൻ്റെ അനുകരണങ്ങളാണ് ഒ.പി.എസ് യോഗവേദിയിലേക്ക് എത്തിയപ്പോൾ കണ്ടത്. പാർട്ടി കോ ഓർഡിനേറ്റർ വന്ന വാഹനം ബലമായി വേദിയിൽ നിന്നു മാറ്റിച്ചു. യോഗ ഹാളിൽ കടന്നതോടെ ഒരു വിഭാഗം പ്രതിഷേധിച്ചു.ശകാര വർഷം നടത്തി. സ്ഥാനമൊഴിയണം എന്ന് ആവശ്യപ്പെട്ടു. ഒ.പി.എസ് അനുകൂലികൾ എന്നു സംശയിക്കുന്നവരെ യോഗ ഹാളിൽ പോലും കയറ്റില്ല.

എടപ്പാടി പളനിസാമി യോഗ ഹാളിലെത്തിയതോടെ അനുയായികൾ ബഹളം തുടങ്ങി.ഏക നേതൃത്വമെന്ന തീരുമാനത്തിന് അപ്പുറം ഒന്നും സ്വീകാര്യമല്ലന്നു പറഞ്ഞ് മുൻ നിയമമന്ത്രി സി.വി ഷൺമുഖമാണ് ബഹളത്തിന് തുടക്കമിട്ടത്.

23 പ്രമേയങ്ങളാണ് അജണ്ടയിലുള്ളത്.ഇതിൽ ഭരണ ഘടന  ഭേദഗത്തിയോ  എ നേതൃത്വത്തിലേക്ക് മാറുന്നത് സംബന്ധിച്ചോ പറയുന്നില്ല. എന്നാൽ കൗൺസിൽ അംഗങ്ങൾക്ക് സ്വന്തം നിലയ്ക്ക് വിഷയങ്ങൾ ഉന്നയിക്കാമെങ്കിലും തീരുമാനമെടുക്കാനാവില്ല.

 ജയലളിതയുടെ മരണത്തിന് തൊട്ടുപിറകെ കൊണ്ടുവന്ന ഇരട്ട നേതൃത്വമെന്ന രീതി അവസാനിപ്പിക്കാനാണ് പാർട്ടിയിൽ  സമ്പൂർണ മേധാവിത്വം നേടിയ ഇ.പി. എസിൻ്റെ നീക്കം.