കഞ്ചാവ് ചേർത്ത ലഡ്ഡുവും ബിസ്കറ്റും വിൽപ്പന; യുവാക്കൾ അറസ്റ്റിൽ

ചിത്രം കടപ്പാട്: IANS

കഞ്ചാവും ഹഷിഷ് ഓയിലും ചേർത്ത് നിർമ്മിച്ച മധുരപലഹാരങ്ങൾ വിറ്റതിന് മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. 'ചൗല ചിക്കന്‍' എന്ന ഭക്ഷണശാലയോട് ചേർന്നായിരുന്നു ജയ് കിസാൻ താക്കൂറും അങ്കിത് ഫുൽഹരിയും സോനുവും ചേർന്ന്  'ലഹരിമധുരം' വിൽപ്പന നടത്തിയിരുന്നത്. മൂന്ന് ലഹരി ബിസ്കറ്റുകളും ഒരു ലഡ്ഡുവും ഒരു ലക്ഷത്തിഅറുപതിനായിരം രൂപ വിലമതിക്കുന്ന ലഹരിയും ഇവരിൽ നിന്ന് കണ്ടെടുത്തു.

ബിസ്കറ്റ് ഉണ്ടാക്കുന്നതിനായി ഇവർ ഹഷിഷ് ഓയിലാണ് ഉപയോഗിച്ച് വന്നിരുന്നതെന്ന് പൊലീസ് പറയുന്നു. ഒരു ഗ്രാം ഓയിലിന് രണ്ടായിരത്തിയഞ്ഞൂറ് മുതൽ മൂവായിരം രൂപ വരെ ഇവർ ഈടാക്കിയിരുന്നതായും കണ്ടെത്തി. 

പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇവർക്ക് ആരാണ് കഞ്ചാവ് എത്തിച്ചതെന്നും ഇത്തരത്തിലുള്ള വ്യാപരത്തിന്റെ വിശദാശംങ്ങളും അറിയേണ്ടതുണ്ടെന്നും പ്രത്യേക സംഘം പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.