കോവിഡ് പ്രതിസന്ധിക്ക് ശേഷം വിദേശരാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകൾ ഇപ്പോൾ സജീവമാക്കുകയാണ്. അദ്ദേഹത്തിന്റെ യാത്രകളെ കുറിച്ച് കൗതുകമുള്ള ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുകയാണ് എഎൻഐ. എന്ത് െകാണ്ടാണ് മോദിയുടെ വിദേശയാത്രകൾ രാത്രി ആരംഭിക്കുന്നത് എന്ന ചോദ്യത്തിനാണ് ഈ ഉത്തരം. മണിക്കൂറുകൾ നീളുന്ന യാത്രകളിൽ രാത്രികളിൽ വിമാനത്തിൽ ചെലവഴിച്ച് പകല്‍ സമയത്ത് പരിപാടികളിൽ പങ്കെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇതിലൂടെ സമയവും ദിവസങ്ങളും ലാഭിക്കാൻ കഴിയും.
പ്രധാനമന്ത്രി ആകുന്നതിന് മുൻപും 90 കാലഘട്ടത്തിലും അദ്ദേഹത്തിന്റെ യാത്രകൾ ഇങ്ങനെ തന്നെയായിരുന്നുവെന്നും അടുത്ത വൃത്തങ്ങളെ സൂചിപ്പിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പകൽ ലക്ഷ്യസ്ഥാനത്ത് എത്തുന്ന രീതിയിലാണ് അദ്ദേഹം യാത്രകൾ പ്ലാൻ ചെയ്യുന്നത്. രാത്രികളിൽ വിമാനങ്ങളിലും മറ്റും യാത്ര ചെയ്യുന്ന രീതി ആയിരുന്നു അന്നും മോദി തുടർന്നിരുന്നത്. ഉറക്കം വിമാനങ്ങളിലും താമസം വിമാനത്താവളങ്ങളിലും ആയിരിക്കുമെന്നും ഇതിലൂടെ ഹോട്ടലിലെ താമസ ചെലവ് ലാഭിക്കുമായിരുന്നുവെന്നും അടുത്തവൃത്തങ്ങൾ പറഞ്ഞതതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.