ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍ നിന്ന് രാജിവച്ച മന്ത്രിമാരും എംഎല്‍എമാരുമുള്‍പ്പെടേയുള്ള നേതാക്കള്‍ സമാജ്്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ല്കനൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ നേതാക്കളെ അഖിലേഷ് യാദവ് സ്വീകരിച്ചു. സമാജ്‍വാദിയും അംബേദ്കര്‍വാദിയും ഒരുമിച്ചാല്‍ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. മുസ്‌ലിംകള്‍ക്കും യാദവര്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന എസ്.പിയെ പിന്നാക്ക വിഭാഗങ്ങള്‍ പിന്തുണക്കില്ലെന്ന് ബിജെപി തിരിച്ചടിച്ചു.
യോഗി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന പ്രമുഖ ഒ.ബി.സി നേതാവ് സ്വാമിപ്രസാദ് മൗര്യ, ധരംസിങ് സെയ്നി എന്നിവരെയും ഒപ്പമുള്ള എം.എല്‍.എമാരെയും ആവേശപൂര്‍വ്വമാണ് സമാജുവാദി പാര്‍ട്ടി സ്വീകരിച്ചത്. ബിജെപിയുടെ സഖ്യകക്ഷിയായ അപ്നദളില്‍ നിന്ന് രാജിവച്ച രണ്ട് എം.എല്‍.എമാരും നിരവധി മുന്‍ മന്ത്രിമാരും എം.എല്‍.എമാരുെ എസ്.പിയുടെ ഭാഗമായി. സമാജുവാദി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മഹാറാലിയായി മാറി. അനുമതിയില്ലാതെ കോവിഡ് മാര്‍ഗരേഖ ലംഘിച്ച് റാലി നടത്തിയതിന് എസ്.പിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ലക്നൗ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് പുറമെ ദലിത് പിന്തുണകൂടി ആര്‍ജ്ജിക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ്.
ദലിതരെയും ഒ.ബി.സി വിഭാഗങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാണ് എസ്പിയുടെ ശ്രമമെന്നും യാദവ–മുസ്‌ലിം പാര്‍ട്ടിയായ എസ്.പിക്ക് പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ലഭിക്കില്ലെന്നും ബിജെപി നേതാവ് സിദ്ധാര്‍ത്ഥ്നാഥ് സിങ് പ്രതികരിച്ചു. ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടി ഉടന്‍ പുറത്തിറങ്ങും. നിരവധി സിറ്റിംഗ് എംഎൽഎമാര്‍ക്ക് സീറ്റുണ്ടായേക്കില്ല. ഈ സാഹചര്യത്തില്‍ നിന്ന് നേതാക്കളുടെ രാജിയും വരും ദിവസങ്ങളില്‍ ഉണ്ടായേക്കും.