മോഷണത്തിനായി 52കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 4 പേർ അറസ്റ്റിലായി. വടക്കുകിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ 11നായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ ലോണി സ്വദേശികളാണ് നാലുപേരും. ലോണിയിൽ യൂണിഫോം ബിസിനസ് നടത്തി വരികയായിരുന്നു പ്രധാന പ്രതി അമന്‍. വ്യാപാരാവശ്യങ്ങൾക്കായി അമൻ കൊല്ലപ്പെട്ട താരാബോധുമായി ഇടപാടുകൾ നടത്തിയിരുന്നു. ബിസിനസിൽ പ്രതിസന്ധി നേരിട്ടതിനെത്തുടർന്നാണ് മോഷണത്തിന് പദ്ധതിയിട്ടതെന്ന് പൊലിസ് പറയുന്നു. സംഭവത്തിൽ അമനെ കൂടാതെ ആകാശ്, മനീഷ്, വൈഭവ് ജെയ്ൻ എന്നിവരും അറസ്റ്റിലായി.
താരാബോധിന്റെ വീട്ടിലെത്തിയ സംഘം വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു സ്ത്രീയെ ഗോഡൗണിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തി. കത്രിക ഉപയോഗിച്ച് കഴുത്തറുത്തും കല്ലുകൊണ്ട് അടിച്ചുമാണ് താര ബോധിനെ കൊന്നത്. ഇവർ ധരിച്ചിരുന്ന ആഭരണങ്ങളും കവർന്നു. വീട്ടിൽ അയൽവാസിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്നു സംഘം പണം മോഷ്ടിക്കാതെ രക്ഷപെടുകയായിരുന്നു. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിൽനിന്നാണ് അമനും മനീഷും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിലൂടെ മറ്റു രണ്ടു പ്രതികളെയും കണ്ടെത്തി. ലോനിയിൽ റജിസ്റ്റർ ചെയ്ത മറ്റൊരു കൊലക്കേസിലും അമനും ആകാശും കുറ്റം സമ്മതിച്ചിട്ടുണ്ട്.