ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന ആഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ്. സഖ്യം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയെന് വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് എ.ഐ.സി.സി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യത തള്ളി ആംആദ്മി പാര്‍ട്ടിയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
ഗോവയില്‍ പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നതായുള്ള വാര്‍ത്തകള്‍ കുറേ ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. വിദേശ സന്ദര്‍ശനത്തിന് ശേഷം ഇന്നലെ ഡല്‍ഹിയില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി എ.ഐ.സി.സി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഗോവിയലെ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് നിരീക്ഷകനായ പി ചിദംബരവുമായും വീഡിയോ കോൺഫറന്‍സ് വഴി ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യത ചര്‍ച്ചയായെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് തെറ്റാണെന്നും, ഗോവയില്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നതില്‍ പാര്‍ട്ടിക്ക് പൂര്‍ണ ആത്മവിശ്വസമുണ്ടെന്നും കെ.സി വേണുഗോപാല്‍ അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടെങ്കിലും സഖ്യത്തിന് കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്ന് ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ട്റാവുവും വ്യക്തമാക്കി. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് സഖ്യമുണ്ട്. ഇതിന് പുറമെ മഹാരാഷ്ട്രയിലെ സഖ്യകക്ഷികളായ എന്‍.സി.പി, ശിവസേന എന്നീ പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പില്‍ സഹകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.