യോഗി ആദിത്യനാഥിന്‍റെയും നരേന്ദ്രമോദിയുടെയും ചിത്രങ്ങള്‍ വൈറലായതിനു പിന്നാലെ പരിഹസിച്ച് പ്രതിപക്ഷ നേതാക്കള്‍. കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനതെയും യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ്, ഡിഎംകെ നേതാവ് ഇസൈ ഡി തുടങ്ങിയവരാണ് ഫോട്ടോയ്ക്കു പിന്നാലെ വിമര്‍ശനങ്ങളും പരിഹാസങ്ങളും തൊടുത്തത്. യോഗിയുടെ പിആര്‍ വര്‍ക്ക് പൊളിഞ്ഞുവെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഇവര്‍ ഉയര്‍ത്തുന്നു.
ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിലൂടെ എല്ലാം ശരിയെന്നാണ് മുഖ്യമന്ത്രി തെളിയിക്കുന്നത്. ഒരു ഫോട്ടോയില്‍ മോദി അങ്കോച്ച ധരിച്ചു, അടുത്ത ചിത്രത്തില്‍ ഷാള്‍ ഇട്ടിരിക്കുന്നു. ഇതില്‍ അസ്വസ്ഥതയും പരിഭ്രമവും വ്യക്തം. ചിത്രം ഗുണത്തേക്കാള്‍ ഏറെ ദോഷമുണ്ടാക്കുന്നുവെന്ന് സുപ്രിയയുടെ ട്വീറ്റ്. സ്പോര്‍ട്ട് ദി ഡിഫറനസ് എന്ന തലക്കെട്ടോടെയാണ് ശ്രീനിവാസ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ആദ്യത്തെ ഫോട്ടോയില്‍ കാണുന്നയാള്‍ മോദിയല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ നേതാവ് ഇസൈ ഡിയുടെ ട്വീറ്റ്. ചിത്രങ്ങളിലെ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി ഇത് ഫോട്ടോഷൂട്ടിനായുള്ള നടത്തമെന്ന് സമര്‍ത്ഥിക്കാനാണ് നേതാക്കളുടെ ശ്രമം.
അതേസമയം, യുപിയെയും പുതിയ ഇന്ത്യയെയും നയിക്കാനുള്ള കരുത്തുറ്റ നേതാക്കളെന്നാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ രാധാ മോഹന്‍ സിങിന്‍റെ വാദം. കഴിഞ്ഞ ദിവസമാണ് ഉത്തർ പ്രദേശ് രാജ്ഭവനിൽവച്ച് യോഗി തന്‍റെ ട്വീറ്റര്‍ ഹാന്‍റിലില്‍ മോദി തന്‍റെ തോളില്‍ കൈയ്യിട്ടു നടക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്. ‘പുതിയ ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുത്തുകൊണ്ടു ഞങ്ങൾ യാത്ര ആരംഭിച്ചു’ എന്നർഥമുള്ള ഹിന്ദി കവിതയും ഫോട്ടോകൾക്കൊപ്പം യോഗി പങ്കുവച്ചു. നിമിഷ നേരം കൊണ്ട് ട്വീറ്റില്‍ ഇത് ട്രെന്‍റിങ്ങാവുകയായിരുന്നു.
യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു രാഷ്ട്രീയ ചർച്ചകളും വിമർശനവും സൃഷ്ടിച്ചിരിക്കുന്നത്. ബിജെപിക്ക് ജനപിന്തുണ നഷ്ടമായതുകൊണ്ടുള്ള നീക്കമാണിതെന്നു സമാജ്‌വാദി പാർട്ടിയും കോൺഗ്രസും പ്രതികരിച്ചു.