ജീവൻ പൊലിഞ്ഞ 750 കർഷകർക്ക് 3 ലക്ഷം വീതം; ഞെട്ടിച്ച് തെലങ്കാന: കനിവ്

എന്ത് വന്നാലും പിൻമാറില്ലെന്ന് പ്രഖ്യാപിച്ച് സമരം തുടർന്ന കർഷകർക്ക് മുന്നിൽ കേന്ദ്രസർക്കാർ തോറ്റ് മുട്ടുമടക്കിയത് പ്രതിപക്ഷ പാർട്ടികൾക്ക് കരുത്തു നൽകുകയാണ്. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് തെലങ്കാന സർക്കാർ നടത്തിയത്. കർഷകസമരത്തിനിടെ ജീവൻ നഷ്ടമായ 750ലേറെ കർഷകർക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രസർക്കാർ 25 ലക്ഷം വീതം കർഷകരുടെ കുടുംബത്തിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനൊപ്പം കർഷകരുടെ പേരിൽ എടുത്തിരിക്കുന്ന എല്ലാ കേസുകളും പിൻവലിക്കണമെന്നും കെസിആർ പറഞ്ഞു.

സമരത്തിനിടെ ജീവൻ നഷ്ടമായ കർഷകർക്ക് ഒരുകോടി വച്ച് നഷ്ടപരിഹാരം നൽകണമെന്ന് ബിജെപി എംപി വരുൺ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിൽ 700ലധികം കർഷകർ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് പ്രധാനമന്ത്രിയെ അദ്ദേഹം ഓർമിപ്പിച്ചു.