തമിഴ്നാട്ടില്‍ ഗ്രാമീണ തദ്ദേശ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്‌യുടെ ഫാന്‍സ് അസോസിയേഷന് വമ്പന്‍ വിജയം. മല്‍സരിച്ച 169 സീറ്റുകളില്‍ 115 ഇടങ്ങളിലും വിജയിച്ചു. സ്വതന്ത്രരായാണ് വിജയ് ആരാധകര്‍ മല്‍സരത്തിനിറങ്ങിയത്.
രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഇതുവരെ ദളപതി വിട്ടുപറഞ്ഞിട്ടില്ല.എന്നാല്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങിയ ആരാധകകൂട്ടത്തിന് തെറ്റിയില്ല. തമിഴ്നാട്ടിലെ 9 ജില്ലകളിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ദളപതി വിജയ് മക്കള്‍ ഇയ്യക്കം മല്‍സരിച്ചത്. 169 േപരാണ് കളത്തിലിറങ്ങിയത്. ഇതില്‍ 115 പേര്‍ വിജയിച്ചു. ഇതില്‍ 13 പേര്‍ എതിരില്ലാതെയാണു വിജയക്കൊടി പാറിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ റജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ സ്വതന്ത്രൻമാരായിട്ടായിരുന്നു മൽസരം.
നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താരം ആരാധക സംഘടനയ്ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, സംഘടനയുടെ പതാകയും പേരും ഉപയോഗിക്കുന്നത് വിലക്കി. പിതാവ് ചന്ദ്രശേഖര്‍ രൂപീകരിച്ച പാര്‍ട്ടിയെയും വിജയ് ശക്തമായി എതിര്്‍ത്തിരുന്നു. അച്ഛനും അമ്മയും ആരാധക സംഘനടയുടെ പേര് ഉപയോഗിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് താരം മദ്രാസ് ഹൈക്കോടതിയെ കേസും നല്‍കിയിട്ടുണ്ട്.