'അജ്ഞാത പനി' വീണ്ടും പടരുന്നതായി റിപ്പോര്‍ട്ട്. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനം കൂടുന്നു. ഫിറോസാബാദില്‍ മാത്രം അറുപതോളം പേരാണ് മരിച്ചത്. പനിയുടെ കാരണം കണ്ടെത്താനുള്ള അതിവേഗ ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കോവിഡ് ടെസ്റ്റ് ഉള്‍പ്പടെയുള്ള മറ്റെല്ലാ പരിശോധനകളും ഡോക്ടര്‍മാര്‍ നടത്തിവരുന്നു.
‘നിലവിൽ നമുക്ക് ലഭിക്കുന്ന പനിയുടെ 20-25% കേസുകളും ഇത്തരത്തിലുള്ളവയാണ്. ഡെങ്കിപ്പനി, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് , ഇൻഫ്ലുവൻസ, കോവിഡിനുള്ള ആർടിപിസിആർ ടെസ്റ്റുകൾ, ആന്റിബോഡികളുടെ ടെസ്റ്റുകൾ ഉൾപ്പെടെ നടത്തിയിട്ടും ഫലം നെഗറ്റീവാണ്.
കഴിഞ്ഞ ഒന്നര മാസത്തിൽ ഒന്നു മുതല്‍ അഞ്ചു വയസിനുമിടയിൽ പ്രായമുള്ള കുട്ടികളിൽ ഇത്തരം കേസുകൾ ഞങ്ങൾ കണ്ടിട്ടുണ്ട്, "–പീഡിയാട്രിക് തീവ്രപരിചരണ വിഭാഗം മേധാവി ഡോ. പരാഗ് ശങ്കർറാവു ഡെക്കേറ്റ് പറഞ്ഞു. പക്ഷേ, ഇത്തരം കേസുകളില്‍ രോഗിയുടെ നില ഏഴ് ദിവസത്തിനുള്ളിലെങ്കിലും മെച്ചപ്പെടുന്ന കേസുകളുണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍ വിലയിരുത്തി.
ആഗസ്റ്റ് 20നാണ് രോഗം ആദ്യമായി റിപ്പോര്‍ട്ടു് ചെയ്യുന്നത്. രോഗപടരുന്നതിനാല്‍ പലരും ഗ്രാമങ്ങള്‍ വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നു. കൃഷിയും മറ്റും ജോലികളുമായി കഴിയുന്നവരാണ് ഇതില്‍ ഏറെയും. അതേസമയം, കുട്ടികളാണ് പനി കാരണം കൂടുതല്‍ മരിക്കുന്നത്. ഹരിയാനയിലെ പാല്‍വാല്‍ ജില്ലയിലെ ചിലിയിലും രോഗം പിടിപ്പെട്ടു. പനി ബാധിച്ച് വരുന്നവരിൽ പ്ലേറ്റ്ലറ്റിന്‍റെ കുറവ് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഡങ്കി പനിയാകാമെന്ന നിഗമനവും ആരോഗ്യ വിദഗ്ധർ നല്‍കി. ഈ നിഗമനത്തില്‍ വീടുകള്‍തോറും ബോധവല്‍ക്കരണവും നടത്തി വരുന്നു.