യുപി പിടിക്കാൻ മികച്ച മുന്നൊരുക്കം; മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രിയങ്ക?; റിപ്പോർട്ട്

ഇത്തവണ യുപിയിൽ കോൺഗ്രസ് ശക്തമായ തിരിച്ചുവരവിനുള്ള കളമൊരുക്കുകയാണ്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്ത് നടത്തിയ ഇടപെടലുകൾ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. മികച്ച സ്ഥാനാർഥികളെ കണ്ടെത്താനും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ട്. ഇതിന് പിന്നാലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രിയങ്ക തന്നെ വേണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇതിലേക്കുള്ള സൂചനകളാണ് മുതിർന്ന നേതാക്കളും ഇപ്പോൾ നൽകുന്നത്. 

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് നടത്തിയ പ്രതികരണമാണ് ഈ ചർച്ചയ്ക്ക് പ്രധാന്യം നൽകിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകണോ എന്നതില്‍ പ്രിയങ്ക സ്വയം തീരുമാനമെടുക്കട്ടെയെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം. നിലവിൽ പ്രിയങ്കയാണ് യുപിയിൽ കോൺഗ്രസ് പ്രവർത്തനങ്ങൾ ഒരുമിപ്പിക്കുന്നത്. പ്രിയങ്ക തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വന്നാൽ അതു ഗുണം ചെയ്യുമെന്നാണ് ഉയരുന്ന വാദങ്ങൾ. 

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോൺഗ്രസിനെ കടന്നാക്രമിച്ച് രംഗത്തുവരുന്നതും യുപിയിലെ ഇപ്പോഴത്തെ കാഴ്ചയാണ്. 

അടുത്ത വർഷമാണ് ഉത്തർ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 2017ൽ നടന്ന തരിഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയാണ് ബിജെപി അധികാരത്തിലേറിയത്. 403 നിയമസഭാ മണ്ഡലങ്ങളിൽ 312ഉം ബിജെപി തൂത്തുവാരി. സമാജ്‌വാദി പാർട്ടി 47ഉം ബിഎസ്പി 19ഉം സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് ഏഴു സീറ്റുകളിൽ ഒതുങ്ങി.