തുടർഭരണം ലക്ഷ്യമിട്ട് യുപി ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് യോഗിയും ബിജെപിയും. പ്രതിപക്ഷ ഐക്യം ഉണ്ടാകില്ലെന്നും ബിജെപിയെ ഒറ്റയ്ക്ക് നേരിടുമെന്ന് അഖിലേഷ് യാദവും മായാവതിയും സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് കരുത്ത് കാണിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും പ്രിയങ്കാ ഗാന്ധിയും. 12,000 കിലോമീറ്റർ പദയാത്ര നടത്തുമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം. പ്രിയങ്ക വിളിച്ചുചേർത്ത തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ യോഗത്തിലാണ് സുപ്രധാന തീരുമാനം.
ഉത്തർപ്രദേശിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 12,000 കിലോമീറ്റർ നീണ്ടുനിൽക്കുന്ന യാത്രക്ക് പ്രിയങ്കാ ഗാന്ധി തന്നെ നേതൃത്വം നൽകും. യോഗി സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാകും കോൺഗ്രസിന്റെ പദയാത്ര. ഓരോ ജില്ലകളിലും പ്രിയങ്ക നേരിട്ടെത്തി ബിജെപി വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നൽകുമെന്നാണ് സൂചന. സർക്കാരിന്റെ കോവിഡ് വീഴ്ചകൾ ഉയർത്തിക്കാട്ടി മുൻപ് തന്നെ പ്രിയങ്ക യുപിയിൽ സജീവമാണ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക യുപിയില്‍ ശക്തമായ പ്രചാരണം നടത്തിയെങ്കിലും ഒറ്റ സീറ്റില്‍ മാത്രമായിരുന്നു കോൺഗ്രസിനു ജയിക്കാനായത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയടക്കം തോറ്റപ്പോള്‍ ആകെ ജയിച്ചത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. 2017 ലെ തിരഞ്ഞെടുപ്പില്‍ 403 ല്‍ 312 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.
യോഗി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് വന്‍ പ്രചാരണ പരിപാടികള്‍ ബിജെപിയും ആരംഭിച്ചു കഴിഞ്ഞു. ടിവി പരസ്യം നല്‍കുന്നതിന് മാത്രമായി പ്രതിവര്‍ഷം 160 കോടി രൂപയാണ് യോഗി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നത് ഏതു വിധേനയും തടയാന്‍ ബിജെപി നീക്കം തുടങ്ങി. കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും കുറ്റകൃത്യങ്ങള്‍ തടയുന്നതിലെ പാളിച്ചയും തിരച്ചടിക്കാന്‍ സാധ്യതയുണ്ടെന്ന് ബിജെപി ഭയക്കുന്നുണ്ട്. അതിനാലാണ് പ്രതിപക്ഷ ഐക്യം മുളയിലേ നുള്ളാന്‍ ബിജെപി ശ്രമിക്കുന്നത്.
2017 ലെ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിച്ച എസ്പി–കോണ്‍ഗ്രസ് സഖ്യം ആകെയുള്ള 403 ല്‍ നേടിയത് 54 സീറ്റാണ്; അതില്‍ കോണ്‍ഗ്രസ് നേടിയത് വെറും 7 സീറ്റ്. വീണ്ടും സഖ്യത്തില്‍ മത്സരിക്കുന്നതു ഗുണം ചെയ്യില്ലെന്നാണു സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.