മൂന്നാംദിനവും ബഹളത്തില്‍ മുങ്ങി സഭകള്‍; നടുത്തളത്തിലിറങ്ങി പ്രതിപക്ഷം

മൂന്നാം ദിനവും പ്രതിപക്ഷ ബഹളത്തിൽ മുങ്ങി പാർലമെന്റിന്റെ ഇരു സഭകളും. പെഗസസ് ഫോൺ ചോർത്തൽ, വിവാദ കാർഷിക നിയമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിപക്ഷ എം. പി മാർ സഭ നടപടികൾ തടസ്സപ്പെടുത്തിയത്. ഓക്സിജൻ ക്ഷാമം മൂലമുള്ള മരണത്തിൽ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് ആരോഗ്യ സഹമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നൽകി.

പെഗസസ് ഫോൺ ചോർത്തലിൽ വെളിപ്പെടുത്തലുകൾ തുടരുമ്പോൾ വിഷയമുയർത്തി കേന്ദ്രത്തിനെതിരെ പാർലമെന്റിൽ ഇന്നും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. സഭ നടപടികളുമായി സഹകരിക്കണമെന്ന രാജ്യസഭാ അധ്യക്ഷൻ വെങ്കയനായിഡുവിന്റെ നിർദേശം തള്ളിയ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

പെഗസസ് വിഷയത്തിന് പുറമെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ അടിയന്തര ചർച്ച വേണമെന്ന ആവശ്യം ലോക്സഭാ സ്പീക്കർ ഓം ബിർള നിരസിച്ചു. എംപിമാർ പ്ലാകാർഡുകളുമായി നടുത്തളത്തിലിറങ്ങി എല്ലാം വിഷയവും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ബഹളത്തിനിടയിൽ പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി അഭ്യർത്ഥിച്ചു. ഓക്സിജൻ ക്ഷാമം മൂലമുള്ള മരണത്തിൽ ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ സഭയെ തെറ്റിധരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി എം. പിമാരായ കെസി വേണുഗോപാലും ബിനോയ്‌ വിശ്വവും അവകാശ ലംഘനത്തിന് നോട്ടീസ് നൽകി