കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ഓക്സിജനായി നെട്ടോട്ടമോടുകയായിരുന്നു. ഈ പ്രതിസന്ധിക്ക് വലിയ ആശ്വാസമായത് ഇന്ത്യൻ റെയിൽവേയാണ്. വിവിധ സംസ്ഥാനങ്ങളിലേക്ക് റെയിൽവേ ഓക്സിജൻ എക്സ്പ്രസ് ഓടിച്ചു. ഇതുവരെ 25629 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ ട്രെയിൻ വഴി എത്തിച്ചുവെന്ന് റെയിൽവേ അറിയിച്ചു. 15 സംസ്ഥാനങ്ങളിലാണ് ട്രെയിൻ ഓടിയെത്തിയത്.
1503 ടാങ്കറുകളിലാണ് ഓക്സിജൻ എക്സ്പ്രസ് വഴി ജീവവായു എത്തിച്ചത്. 368 ഓക്‌സിജന്‍ ട്രെയിനുകള്‍ യാത്ര പൂര്‍ത്തീകരിച്ചതായും റെയില്‍വേ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഏഴ് ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ 30 ടാങ്കറുകളിലായി 482 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനുമായി യാത്രയിലാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഏപ്രില്‍ 24ന് മഹാരാഷ്ട്രയിലാണ് ഓക്‌സിജന്‍ എക്‌സ്പ്രസ് ആദ്യമായി യാത്ര ആരംഭിച്ചത്. 513 മെട്രിക് ടണ്‍ ഓക്‌സിജനാണ് കേരളത്തില്‍ എത്തിച്ചത്.