കോവിഡ് വാക്സീന്റെ പൂർണ ചെലവ് സംസ്ഥാനം വഹിക്കുമെന്ന് വ്യക്തമാക്കി ഛത്തീസ്ഗഡ് സർക്കാരും. 18 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സീൻ ചെലവ് സർക്കാർ വഹിക്കും. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ എന്ത് നടപടിയും സ്വീകരിക്കുമെന്നും ഛത്തീസ്ഗഡ് സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി ഭൂപേഷ് ബാഗലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിന്റെ രണ്ടാം തരംഗം വലിയ പ്രതിസന്ധിയാണ് ഛത്തീസ്ഗഡ് തീർക്കുന്നത്. ഓക്സിജൻ ക്ഷാമവും സംസ്ഥാനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.
കേരളത്തിൽ എല്ലാവർക്കും കോവിഡ് വാക്സീൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. മുൻപ് പറഞ്ഞ കാര്യങ്ങൾ ഇടയ്ക്കു മാറ്റി പറയുന്ന ശീലം സംസ്ഥാന സർക്കാരിനില്ല. കേന്ദ്രം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണമെന്നു പറയുന്നതിൽ തെറ്റില്ല. സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യും. വാക്സീൻ പണം കൊടുത്തു വാങ്ങുന്നത് സംസ്ഥാനത്തിനു ബാധ്യതയാണ്. അത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ പ്രതികരണം പ്രതീക്ഷിക്കുന്നു.