ജ്യോതിരാദിത്യ സിന്ധ്യയുടെ കൊട്ടാരം കള്ളന്മാർ കൊള്ളയടിച്ചു; അന്വേഷണം

ബിജെപി എംപിയും ഗ്വാളിയര്‍ രാജകുടുംബാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ കൊട്ടാരം കള്ളന്മാർ കൊള്ളയടിച്ചു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രാത്രിയായിരുന്നു മോഷണം. ജയ് വിലാസ് കൊട്ടാരത്തിലെ റാണി മഹലിന്റെ ഭാഗത്താണ് മോഷണം ഉണ്ടായത്. പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പൊലീസ് നായകളെയും സ്ഥലത്തു വിന്യസിച്ചിരുന്നു.

അതേസമയം, എന്തൊക്കെയാണ് മോഷണം പോയതെന്നോ എത്ര മോഷ്ടാക്കൾ അകത്തുകയറിയെന്നോ പൊലീസിനു ഇതുവരെ വ്യക്തമായിട്ടില്ല. മുറിയിലെ വെന്റിലേറ്റർ ഷാഫ്റ്റിലൂടെയാണ് മോഷ്ടാക്കൾ അകത്തു കയറിയതെന്ന് ഗ്വാളിയര്‍ എസ്പി രത്നേഷ് തോമർ അറിയിച്ചു. നേരത്തേ ബാങ്ക് ആയി പ്രവർത്തിച്ചിരുന്ന മുറിയിലാണ് കള്ളന്മാർ കയറിയത്. ഇവിടുത്തെ സാമഗ്രികളെല്ലാം നശിപ്പിക്കപ്പെട്ട സ്ഥിതിയിലാണ്.

ജീവനക്കാരെ ചോദ്യം ചെയ്യുന്നുണ്ട്. ഇതുവരെ തുമ്പൊന്നും കിട്ടിയില്ല. ഗ്വാളിയര്‍ മഹാരാജാവായിരുന്ന ജയാജിറാവു സിന്ധ്യ 1874ൽ പണി കഴിപ്പിച്ച കൊട്ടാരമാണിത്. ഇപ്പോൾ ജ്യോതിരാദിത്യ സിന്ധ്യയുടെ കൈവശമാണിത്.