തമിഴ്നാട് കടലൂരിൽ ഗുണ്ടാസംഘം യുവാവിന്റെ തല വെട്ടിയെടുത്ത് വീടിനുമുന്നിൽ കാഴ്ച വച്ചു.ശിരസ് വീണ്ടെടുക്കാനുള്ള പൊലീസ് ശ്രമത്തിനിടെയുണ്ടായ വെടിവെയ്പില്‍ അക്രമി സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. കടലൂർ പൻറുരുതിയെന്ന സ്ഥലത്താണ് സിനിമ കഥകളെ വെല്ലുന്ന കൊലപാതകവും പൊലീസ് നടപടികളും.
കടലൂർ പന്റുരുത്തി തിരുപാതിരുപുള്ളിയൂർ എന്ന സ്ഥലത്തു വച്ച് ഇരു ചക്രവാഹത്തിൽ എത്തിയ സംഘം വീരാങ്കയ്യൻ എന്നയാളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നതോടെ ആണ് തുടക്കം. വിവരമറിഞ്ഞു പൊലീസ് എത്തുമ്പോൾ മൃതദേഹത്തിൽ തല ഉണ്ടായിരുന്നില്ല. ശിരസ് വെട്ടിയെടുത്തായിരുന്നു ആക്രമി സംഘം മടങ്ങിയത്. വിവരമറിഞ്ഞു എസ് പി അഭിനവ് അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തത്തി തിരച്ചിൽ തുടങ്ങി. പ്രദേശത്തെ ഗുണ്ട ആയിരുന്ന വീരങ്കയ്യയുടെ ശത്രുക്കളെ കേന്ദ്രീകരിചുള്ള തിരച്ചിലിൽ കിലോമീറ്ററുകൾക്കപ്പുറത്തു വീടിനു മുന്നിൽ കാഴ്ച്ച വച്ച നിലയിൽ തല കണ്ടെത്തി. 2016 ൽ വീരാങ്കയ്യ കൊലപ്പെടുത്തിയ സതീഷ് എന്നയാളുടെ വീടായിരുന്നു ഇത്. ഇതോടെ സതീഷിന്റെ സംഘത്തിൽ ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ചായി തിരച്ചിൽ. പൾറുരുത്തി കുടിമിയാൻകുപ്പമെന്ന സ്ഥലത്തു തിരച്ചിൽ നടത്തുന്നതിനിടെ ഗുണ്ട സംഘം വടിവാളുമായി പോലീസിനെ ആക്രമിച്ചു.എസ്. ഐ ക്കു സാരമായി വെട്ടേറ്റു. തുടർന്ന് പൊലീസ് നടത്തിയ വെടിവെപ്പിൽ കൃഷ്ണൻ എന്നയാൾ കൊല്ലപ്പെട്ടു. ഇയാളുടെ നേതൃത്വത്തിലാണ് വിരാൻങ്കയെ കൊലപെടുത്തിയതന്ന് പൊലീസ് പറഞ്ഞു . വിവാഹ ശേഷം ഗുണ്ടാ പണി നിർത്തി പഴക്കച്ചവടം നടത്തുന്നതിനിടെയായിരുന്നു എതിരാളികളുടെ പ്രതികാരം.