തുടർച്ചയായ നാലാം മാസവും ജിയോയെ പിന്നിലാക്കി എയർടെൽ; റിപ്പോർട്ട്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട നവംബറിലെ കണക്കുകൾ പ്രകാരം ഭാരതി എയർടെൽ 43.70 ലക്ഷം പുതിയ വയർലെസ് വരിക്കാരെ ചേർത്തു. എന്നാൽ, റിലയൻസ് ജിയോയ്ക്ക് 19.36 ലക്ഷം പേരെ മാത്രമാണ് അധികം ചേർക്കാൻ കഴിഞ്ഞത്. അതേസമയം, വോഡഫോൺ ഐഡിയക്ക് 28.94 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്.

തുടർച്ചയായ നാലാം മാസവും എയർടെൽ പരമാവധി വയർലെസ് വരിക്കാരെ ചേർക്കുന്നതിൽ ജിയോയെ പിന്നിലാക്കി കുതിക്കുകയാണ്. വയർലെസ് ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ കാര്യത്തിൽ, ജിയോയുടേത് 41.07 കോടിയും എയർടെലിന്റേത് 17.44 കോടിയും വോഡഫോൺ ഐഡിയയുടേത് 12.09 കോടിയുമാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പങ്കിട്ട ഡേറ്റ പ്രകാരം, വോഡഫോൺ ഐഡിയയ്ക്ക് ഉപയോക്താക്കളെ മൊത്തത്തിൽ നഷ്ടപ്പെട്ടുവെങ്കിലും ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളെ ചേർക്കാൻ കമ്പനിക്ക് കഴിഞ്ഞു.

ജിയോ ഒരു പ്യുവർ-പ്ലേ 4ജി ഓപ്പറേറ്ററാണ്. എന്നാല്‍ എയർടെൽ, വോഡഫോൺ ഐഡിയ, ബി‌എസ്‌എൻ‌എൽ എന്നിവ 2ജി, 3ജി, 4ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, എയർടെൽ മിക്ക സർക്കിളുകളിലും 3ജി സേവനങ്ങൾ നിർത്തലാക്കാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത കുറച്ച് മാസങ്ങളിൽ രാജ്യത്തൊട്ടാകെ കമ്പനി 3ജി സേവനം നിർത്തുമെന്നാണ് അറിയുന്നത്.

നവംബറിലെ കണക്കുകൾ പ്രകാരം ജിയോയുടെ മൊത്തം വരിക്കാർ 40.82 കോടിയാണ്. തൊട്ടുപിന്നിൽ 33.46 കോടി ഉപഭോക്താക്കളുള്ള ഭാരതി എയർടെലുമുണ്ട്. വോഡഫോൺ ഐഡിയ 28.99 കോടി വരിക്കാരുമായി മൂന്നാം സ്ഥാനത്താണ്. 11.88 കോടി ഉപഭോക്താക്കളുള്ള ബി‌എസ്‌എൻ‌എൽ നാലാം സ്ഥാനത്താണ്.