കാൻപുരിൽ പ്രസവത്തിന് ശേഷം ഭർത്താവിനൊപ്പം പോകാൻ തയാറാകാതിരുന്ന ഭാര്യയുടെ വീടിന് ഭർത്താവ് തീയിട്ടു. സംഭവത്തിൽ മുകേഷ് കുമാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവത്തിന് ശേഷം ഭാര്യയോട് കൂടെ വരാൻ ഇയാൾ ആവശ്യപ്പെട്ടു, എന്നാൽ ആവശ്യം ഭാര്യ മനീഷ നിരസിച്ചതിനെ തുടർന്നാണ് ഈ അക്രമം. ഇതോടെ പ്രകോപിതനായ മുകേഷ് കുമാര്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീവെയ്ക്കുകയായിരുന്നു.
വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഹാര്‍ദോയി സ്വദേശിയും ഡ്രൈവറുമായ മുകേഷ് കുമാർ പോലീസ് പിടിയിലായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പിടികൂടിയത്. തീപിടുത്തത്തിൽ ഭാര്യയ്ക്കും വീട്ടുകാർക്കും പൊള്ളലേറ്റു, എന്നാൽ ഇവരുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. പൊള്ളലേറ്റ ഏഴ് പേരെയും ഊര്‍സാല ഹോഴ്‌സ്മാന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.