രാജ്യത്തിന് അറിയണം; മോദിയും ഷായും പറയണം; അർണാബ് ചാറ്റിൽ മഹുവ

മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ പേരിൽ പ്രചരിക്കുന്ന വാട്സാപ് ചാറ്റിൽ രാഷ്ട്രീയ വിവാദവും ശക്തമാകുന്നു. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മറുപടി പറണമെന്ന് മഹുവ ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നു.

‘രാജ്യത്തിന് അറിയണം. ബലാകോട്ട് ആക്രമണവും ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ കുറിച്ചുമുള്ള വിവരങ്ങൾ മുൻപ് തന്നെ അർണബിന് കൈമാറിയെന്ന് വാട്സ്ആപ്പ് ചാറ്റിൽ നിന്നും വ്യക്തമാണ്. എന്താണ് സംഭവിക്കുന്നത്? ഇതിനൊക്കെ മറുപടി പറയാൻ മോദിയും ഷായും ബാധ്യസ്ഥരാണ്.’ മഹുവ ട്വിറ്ററിൽ കുറിച്ചു. 

അർണബ് ഗോസ്വാമിയും പാർഥോ ദാസ്ഗുപ്തയും തമ്മിലുള്ള വാട്സാപ് ചാറ്റ് എന്ന പേരില്‍ പ്രചരിക്കുന്നത്‌ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ബാലാക്കോട്ട് ആക്രമണം അർണബ് മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് ചാറ്റുകൾ സൂചിപ്പിക്കുന്നുവെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 'നമ്മൾ ഇത്തവണ ജയിക്കും' എന്നായിരുന്നു പുൽവാമ ആക്രമണം അറിഞ്ഞതിനു ശേഷം അർണബിന്റെ പ്രതികരണം. 2019 ഫെബ്രുവരി 23ന് നടന്ന ചാറ്റുകളാണ് പുറത്തുവന്നത്.

2019 ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ആക്രമണത്തിൽ 40 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചതെന്നും ചാറ്റിൽ പറയുന്നതായ വാർത്ത നേരത്തെ വന്നിരുന്നു. പാക്കിസ്ഥാനുള്ള തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലാക്കോട്ട് ആക്രമണം 3 ദിവസം മുൻപേ അർണബ് അറിഞ്ഞിരുന്നുവെന്നും ചാറ്റുകൾ സൂചിപ്പിക്കുന്നു. 'വലിയ എന്തെങ്കിലും സംഭവിക്കും' എന്നാണ് ആക്രമണത്തിന് മൂന്നു ദിവസം മുൻപ് അര്‍ണബ് പറയുന്നത്. 

അതേസമയം വാട്സാപ് ചാറ്റുകൾ പുറത്തുവന്നതിനു പിന്നാലെ പാർഥോ ദാസ്  ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടുകയും രക്തത്തിലെ പഞ്ചാസരയുടെ അളവ് കുറയുകയും ചെയ്തതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 24ന് പൊലീസ് അറസ്റ്റ് ചെയ്ത പാർഥോ ദാസ് മുംബൈ തലോജ ജയില്‍ കഴിയുകയായിരുന്നു.