മിശ്രവിവാഹങ്ങളെല്ലാം ലവ്ജിഹാദാണെന്ന് വാദിക്കുന്നവരാണ് ബിജെപിയിൽ ഏറിയ പങ്കും. നിരവധി ബി.ജെ.പി നേതാക്കളും അവരുടെ മക്കളുമെല്ലാം മിശ്രവിവാഹം ചെയ്തിട്ടുണ്ട്. എന്നാൽ, ഇവരെല്ലാം ലവ് ജിഹാദ് പരിധിയില്‍ വരുമോ എന്ന് ചോദിക്കുകയാണ് ഛത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. സുബ്രഹ്മണ്യന്‍ സ്വാമി, മുഖ്താര്‍ അബ്ബാസ് നഖ്‍വി ഉള്‍പ്പെടെയുള്ളവര്‍ മിശ്രവിവാഹിതരാണ്.
സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനാണ് ബിജെപിയുടെ ശ്രമം. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കം. മതത്തിന്‍റെ പേരില്‍ ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് ഭൂപേഷ് ബാഗല്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരും മധ്യപ്രദേശിലെ ശിവരാജ് സിങ് ചൌഹാന്‍ സര്‍ക്കാരും ലവ് ജിഹാദിന് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് നേരത്തെ വ്യക്തമാക്കുകയുണ്ടായി. വിവാഹത്തിനായുള്ള മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരുമെന്നും ബിജെപി ഭരിക്കുന്ന ഹരിയാന, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വര്‍ഷം ആദ്യം പാര്‍ലമെന്റില്‍ അറിയിച്ചത് ലവ് ജിഹാദ് എന്നത് നിയമത്തില്‍ നിര്‍വചിച്ചിട്ടില്ലെന്നാണ്.
രാജ്യത്തെ ഭിന്നിപ്പിക്കാനായി ബി.ജെ.പി മുന്നോട്ടുവെച്ച വാക്കാണ് ലവ് ജിഹാദ് എന്ന് രാജസ്ഥാന്‍ മുഖ്യന്ത്രി അശോക് ഗെഹ്‍ലോട്ട് വിമര്‍ശിച്ചു. വിവാഹം ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്. അതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വ്യക്തിസ്വാതന്ത്ര്യം കവരുന്നതിന് തുല്യമാണെന്നും ഗെഹ്‍ലോട്ട് പറഞ്ഞു.