രണ്ട് വർഷമായി ഒപ്പം താമസിച്ച യുവതിയെ ആസിഡ് ഒഴിച്ച് ആക്രമിച്ച ശേഷം യുവാവ് തീ കൊളുത്തി കൊന്നു. മുംബൈ സ്വദേശിയായ 22 കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പങ്കാളി അവിനാശ് രാജൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെയോടെയായണ് സംഭവം. യുവതിയുടെ കരച്ചിൽ കേട്ടെത്തിയ ഫാം ഉടമയാണ് സംഭവം പൊലീസിനെ അറിയിച്ചത്. പൊലീസ് ആംബുലൻസുമായി എത്തിയപ്പോൾ വൈകുന്നേരമായി . ഇതിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞത്. ഞായറാഴ്ച ഉച്ചയോടെ യുവതി മരിക്കുകയായിരുന്നു.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. ആദ്യം കഴുത്ത് ഞെരിച്ച് കൊല്ലാൻ അവിനാശ് ശ്രമിച്ചതായും പെൺകുട്ടിയുടെ മരണമൊഴിയിലുണ്ട്. പുണെയിലെ ഷിറൂരിലാണ് ഇവര്‍ താമസിച്ചിരുന്നത്. മാതാപിതാക്കള്‍ മറ്റൊരാളുമായി യുവതിയുടെ വിവാഹം നടത്തിയിരുന്നു. ഇയാളെ ഉപേക്ഷിച്ചാണ് യുവതി അവിനാശിനോടൊപ്പം താമസിക്കാന്‍ തുടങ്ങിയത്. ആസിഡും പെട്രോളും ക്യാനിലും ഒരു കുപ്പിയിലും കൊണ്ടുവന്നാണ് അവിനാശ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു.