നിതീഷിനെ കാത്ത് മൂന്നാമൂഴമോ? ബിഹാര്‍ രാഷ്ട്രീയം എങ്ങോട്ട്?

bihar
SHARE

ബീഹാറില്‍ തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച  മാത്രം ബാക്കി. കോവിഡിനിടയില്‍ നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം ആര്‍ക്കൊപ്പമാകും. അഭിപ്രായസര്‍വേ ഫലങ്ങള്‍ തിരഞ്ഞെടുത്ത വിജയി വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടിറങ്ങുന്ന മുഖ്യമന്ത്രി  നിതീഷ് കുമാറിനെ തന്നെയാണ്.  രാഷ്ട്രീയനിരീക്ഷകരൊക്കെ പക്ഷേ പ്രവചിച്ചത് നിതീഷിന്‍റെ മൂന്നാംവരവ് അത്ര ശോഭയുള്ളതല്ലെന്നാണ്. പക്ഷേ ഇന്നും നിതീഷിന്‍റെ ബ്രാന്‍‍ഡിന് ഇന്നും ബീഹാറില്‍ വിലയുണ്ടെന്നതാണ് വസ്തുത.   എന്‍ഡിഎ സഖ്യത്തില്‍ ഇനി ഒതുക്കാന്‍ അവശേഷിക്കുന്ന ഒരേ ഒരു നേതാവ് കൂടിയാണ് നിതീഷ് കുമാര്‍. അതുകൊണ്ട് തന്നെ ഇപ്പോള്‍ പിന്തുണയ്ക്കുന്ന ബിജെപി, തിരഞ്ഞെടുപ്പിന് ശേഷം സ്വന്തം കാലില്‍ നിന്നാല്‍ അദ്ദേഹത്തെ ഒതുക്കാനുള്ള സാധ്യത കൂടുതലാണ്. 

അവിടെയാണ് ചിരാഗ് പാസ്വാന്‍ എന്ന തുറുപ്പ് ചീട്ട് ബിജെപിയുടെ പക്കലുള്ളത്. എല്‍ജെപി നേതാവ്  റാം വിലാസ് പാസ്വാന്‍റെ മകന്‍. കേന്ദ്രത്തില്‍ ബിജെപിയുമായി കൈകോര്‍ത്ത ചിരാഗ് പാസ്വാന്‍ സംസ്ഥാനത്ത് ബിജെപിയും ആര്‍ജെഡിയും ചേര്‍ന്നുള്ള സഖ്യം വിട്ടു. നിതീഷ് കുമാറിനോടുള്ള എതിര്‍പ്പാണ് കാരണം. ബിഹാറില്‍  ബിജെപിയുമായി ചേര്‍ന്ന് ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വരുമെന്നാണ് ചിരാഗിന്‍റെ അവകാശവാദം. രാഷ്ട്രീയ അടവുനയത്തിന്റെ ഉസ്താദായ റാംവിലാസ് പാസ്വാന്‍ മകനെ ആദ്യം ബോളിവുഡിലാണ് പരീക്ഷിച്ചത്. അത് വിജയിക്കാതായതോടെ രാഷ്ട്രീയത്തിലിറക്കി. ഇവി‍െട ആദ്യ ഷോ സൂപ്പര്‍ ഹിറ്റാക്കേണ്ടത് ചിരാഗിന്‍റെ ഉത്തരവാദിത്വമാണ്. 

നിതീഷിന്‍റെ അടുത്ത എതിരാളിയും ചെറുപ്പക്കാരനാണ്. ലാലുവിന്‍റെ മകന്‍. തേജസ്വി യാദവ്.   ലാലുവില്ലാത്ത ബീഹാര്‍ രാഷ്ട്രീയത്തില്‍ പക്ഷേ ആര്‍ജെഡിയെ അത്ര തേജസോടെ നയിക്കാന്‍ തേജസ്വിക്കായില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ലാലു പ്രസാദ് യാദവ് പ്രകടിപ്പിച്ച കൗശലം തേജസ്വിക്ക് വശമില്ലെന്നതാണ് കാരണം.    ക്രിക്കറ്റര്‍ കൂടിയായ‌   തേജസ്വിക്ക് ആഞ്ഞടിക്കാന്‍ അനുകൂലമായ സാഹചര്യമല്ല ബീഹാറിന്‍റെ രാഷ്ട്രീയ പിച്ചില്‍ ഇപ്പോഴുള്ളത്.  ഇത്തവണ മഹാസഖ്യത്തിന്‍റെ ഭാഗമായ ആര്‍ജെഡി എത്ര സീറ്റ് നേടുമെന്ന് കണ്ടറിയണം. ബീഹാര്‍ രാഷ്ട്രീയം നാടകീയതയുടെ ഒരു കേന്ദ്രം കൂടിയാണ് .ആ കഥകള്‍ കാണാം .വരും എപ്പിസോ‍ഡുകളില്‍

MORE IN INDIA
SHOW MORE
Loading...
Loading...