ബിപിഎൽ കാർഡ് ഉടമകൾക്ക് വർഷത്തിൽ രണ്ടുതവണ വസ്ത്രം വിതരണം ചെയ്യാൻ തീരുമാനമെടുത്ത് ജാര്‍ഖണ്ഡ് സർക്കാർ. പത്തു രൂപ മാത്രം വാങ്ങിയാകും ഈ പദ്ധതി നടപ്പിലാക്കുക. ആറുമാസത്തെ ഇടവേളകളിൽ വർഷത്തിൽ രണ്ടുതവണ പത്തുരൂപയ്ക്ക് കുടുംബത്തിന് വസ്ത്രം നൽകാനാണ് സർക്കാർ തീരുമാനം. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ സൗജന്യനിരക്കിൽ വസ്ത്രങ്ങള്‍ നല്‍കുമെന്ന് പ്രകടന പത്രികയില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. സ്ത്രീകള്‍ക്ക് സാരിയും പുരുഷന്മാര്‍ക്ക് ലുങ്കികളും ദോത്തികളും നല്‍കുമെന്നാണ് പ്രഖ്യാപനം. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന യോഗ്യരായ എല്ലാവർക്കും അന്ത്യോദയ അന്ന യോജന പ്രകാരം അര്‍ഹരായ കുടുംബങ്ങള്‍ക്കും പത്തുരൂപക്കു വസ്ത്രങ്ങള്‍ നല്‍കും.