ഉയർന്ന് 'വിശപ്പി'ന്റെ വിളി; പട്ടികയിൽ ഇന്ത്യ 94–ാം സ്ഥാനത്ത്; ഗുരുതരം

ആഗോള വിശപ്പ് പട്ടികയിൽ ഇന്ത്യ 94–ാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ആകെ 107 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അതീവ ഗുരുതരമായ സ്ഥിതിയാണ് ഇന്ത്യയിലുള്ളതെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം 117 രാജ്യങ്ങളുടെ പട്ടികയിൽ 102–ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 

ദാരിദ്ര്യനിർമാർജനത്തിന് രാജ്യം സ്വീകരിച്ച നടപടികൾ, പോഷകാഹാരക്കുറവ്, ശിശുമരണ നിരക്ക്, അഞ്ചുവയസിൽ താഴെയുള്ള കുട്ടികളുടെ ആരോഗ്യം, കുട്ടികളിലെ പോഷകാഹാരക്കുറവ്, വളർച്ചാക്കുറവ് തുടങ്ങിയ കാര്യങ്ങൾ അപഗ്രഥിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.  മറ്റ് ആരോഗ്യ സൂചികകളിൽ ഇന്ത്യ വളരെയേറെ മെച്ചപ്പെട്ടുവെങ്കിലും വിശപ്പടക്കാൻ കഴിയാത്തവരുടെ എണ്ണം വർധിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. 

രാജ്യത്തെ എത്ര ശതമാനം ജനങ്ങൾക്ക് വിശപ്പടക്കുവാനുള്ള ഭക്ഷണം ലഭിക്കുന്നുണ്ട് എന്നതിനെയും വിവിധ തലങ്ങളിൽ പട്ടിക പഠിക്കുന്നു. ഇതിൽ വിശപ്പ് അടക്കാനാവാത്ത അവസ്ഥ രൂക്ഷമായുള്ള വിഭാഗത്തിലാണ് ഇന്ത്യ വരുന്നത്. ലോകത്ത് 69 കോടിയോളം ജനങ്ങൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.