ഒരു മലയാളിയുടെ മരണം തമിഴ്നാട്ടിലെ പുരാതന സംഗീതധാരയെ തന്നെ അന്യമാക്കി. മുസ്ലിം ചരിത്രം കര്‍ണാടിക് കീര്‍ത്തനങ്ങളായി അവതരിപ്പിക്കുന്ന സീറാ പുരാണ പാരായണ രംഗത്തെ ഒടുവിലത്തെ കണ്ണിയായിരുന്നു ഇന്നലെ അന്തരിച്ച കുമരി അബൂബക്കറെന്ന 83 കാരന്‍.
കുമരി അബൂബക്കറെന്ന മലയാളി സംഗീതജ്ഞന്റെ മരണത്തോടെ ഇന്ത്യന്‍ സംഗീതത്തിലെ വൈവിധ്യങ്ങളില്‍ ഒന്ന് കൂടി അന്യം നിന്നു. തമിഴിലെ മഹാകാവ്യമായ സീറാപുരാണം തനത് രീതിയില്‍ പാടിപറയാന്‍ ഇനി ആരുമില്ല. ഇസ്്ലാമിക ചരിത്രം കര്‍ണാടിക് സംഗീത കീര്‍ത്തനങ്ങളായി പാടുന്നതാണ് സീറാപുരാണം. തമിഴ് മുസ്്ലിം ജീവിതത്തില്‍ ഇത്രയും ആഴത്തില്‍ പതിഞ്ഞ മറ്റൊരു സാഹിത്യ സൃഷ്ടിയില്ല. ടി.എം കൃഷ്ണയുടെ ഈ ട്വീറ്റിലുണ്ട് കുമരിയുടെ മരണമുണ്ടാക്കുന്ന നഷ്ടത്തിന്‍റെ ആഴം മുഴുവന്‍.
കര്‍ണാടിക് സംഗീതം പഠിച്ച കുമരി സിനിമാ മോഹങ്ങളുമായാണ് പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരിലെ തെക്കേ കൊല്ലങ്കോട് നിന്ന് നിന്ന് മദ്രാസിലെത്തുന്നത്. കാത്തിരുന്നത് മറ്റൊന്നായിരുന്നു. അക്കാലത്തെ പ്രമുഖ കവിയായ കാമു ശരീഫിനെ പരിചയപെട്ടതോടെ സീറാപുരാണത്തിന്റെ ലോകമായി ജീവിതം. പ്രമുഖ ഗായകന്‍ നാഗൂര്‍ ഹനീഫയ്ക്കു പകരക്കാരനായി തുടങ്ങിയ കുമരി പിന്നീട് ചെന്തമിഴും പേർഷ്യനും അറബിയും മലയാളവുമെല്ലാമായി ഒഴുകിപ്പരക്കുന്ന ഈ അപൂര്‍വ സംഗീത ചിന്തയിലെ ആധികാരിക ശബ്ദമായി.
രണ്ടു സംസ്ഥാനങ്ങളിൽ നിന്നും അർഹിക്കുന്ന അംഗീകാരങ്ങളൊന്നും ലഭിക്കാതെയാണ് കേരളത്തിൽ ജനിച്ച്, തമിഴകം കീഴടക്കിയ ഈ സ്വരഗാംഭീര്യം വിടപറയുന്നത്.