ഇന്ത്യൻ വിപണയിൽ നിന്നും ചൈനയെ തുരത്താനുള്ള നീക്കങ്ങൾക്ക് കരുത്തായി മുകേഷ് അംബാനി. വില കുറച്ച് ഫോണുകൾ ആവശ്യത്തിനു ഫീച്ചറുകളുമായി അവതരിപ്പിക്കുക എന്ന ചൈനീസ് തന്ത്രം പയറ്റാനൊരുങ്ങുകയാണ് ജിയോ. ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട് ഫോണുകളില്‍ ചൈനീസ് കമ്പനികളെ കൂടാതെ പറഞ്ഞറിയിക്കത്തക്ക സാന്നിധ്യമുള്ളത് സാംസങ്ങിനു മാത്രമാണ്. ഏകദേശം 26 ശതമാനം. ഷഓമി 29 ശതമാനവും, വിവോ 17 ശതമാനവും, ഒപ്പോ 9 ശതമാനവും വിപണി കൈയ്യടക്കി വച്ചിരിക്കുകയാണ്.
ഇതു തിരിച്ചുപിടിക്കുന്നതിന്റെ ആദ്യ പടിയായി പ്രാദേശിക കമ്പനികളോട് 200 ദശലക്ഷം സ്മാര്‍ട് ഫോണുകള്‍ നിര്‍മിക്കാനുള്ള സാധനങ്ങളെത്തിച്ചു തുടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അടുത്ത രണ്ടു വർഷത്തിനുളളിലായിരിക്കും ഇത്രയധികം ഫോണുകള്‍ ഇറക്കുക. ഇതോടെ ഇന്ത്യന്‍ ടെക്‌നോളജി മേഖലയില്‍ പ്രാദേശികവല്‍ക്കരണം അതിവേഗത്തിലാകുമെന്നും കരുതുന്നു. ഗൂഗിളുമായി സഖ്യത്തിലായിക്കഴിഞ്ഞ അംബാനി, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലായിരിക്കും തന്റെ ഫോണിറക്കുക. ഏകദേശം 4000 രൂപയായിരിക്കും ഫോണിനു വിലയിടുക എന്ന് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത, ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തി പറഞ്ഞു.
ഈ ഫോണ്‍ ജിയോയുടെ വില കുറഞ്ഞ പ്ലാനുകള്‍ക്കൊപ്പം അവതരിപ്പിക്കാനാണ് ഉദ്ദേശം. ഇതോടെ, എത്ര വിലകുറച്ചു വില്‍ക്കാമെന്നു വച്ചാലും ചൈനീസ് കമ്പനികള്‍ക്ക് നിലനില്‍പ്പില്ലാതെ വന്നേക്കുമെന്നാണ് കണക്കു കൂട്ടല്‍. ചുരുക്കിപ്പറഞ്ഞാല്‍, ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാരെ കെട്ടുകെട്ടിച്ചതു പോലെ ചൈനീസ് കമ്പനികളും പായ്ക്കപ് പറഞ്ഞേക്കും. പ്രാദേശികമായി ഫോണ്‍ നിര്‍മിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വര്‍ഷം ജൂലൈയിലായിരുന്നു അംബാനി ഗൂഗിളുമായി സഖ്യത്തിലായത്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് 4.5 ബില്ല്യന്‍ ഡോളര്‍ അംബാനിയുടെ കമ്പനിയില്‍ നക്ഷേപിക്കുകയും, ഇരു കമ്പനികളും ടെക്‌നോളജിയുടെ കാര്യത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും. ഫെയ്‌സ്ബുക്കും അംബാനിയുടെ കമ്പനിയില്‍ നിക്ഷേപമിറക്കും. ഈ കമ്പനികളടക്കം അമേരിക്കന്‍ കമ്പനികള്‍ അംബാനിയുടെ കമ്പനികളില്‍ 20 ബില്ല്യന്‍ ഡോളറിലേറെയാണ് നിക്ഷേപിക്കുക.