ഓരോ വ്യക്തിയും അവനവനോടും സഹജീവികളോടും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതിന്റെ ആവശ്യകത ഊന്നിയൂന്നിപ്പറയുകയാണ് ഈ മഹാമാരിക്കാലം. എന്നാല്‍ ചിലരെങ്കിലും അവനവനെക്കുറിച്ചോ സഹജീവികളെക്കുറിച്ചോ ബോധ്യമില്ലാതെ നിരുത്തരവാദപരമായാണ് പെരുമാറുന്നത്. അത്തരത്തിൽ ഒരാളുടെ ഹുക്കവലി അപകടത്തിലാക്കിയത് ഒരു ഗ്രാമത്തെ മുഴുവനുമാണ്.
ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് സംഭവം. ഒരാഴ്ചക്കിടെ ഇവിടെ 24 പേർക്കാണ് കോവിഡ് ബാധിച്ചത്. ഒരാളുടെ ഹുക്ക വലിയാണ് അതിനു കാരണം. ഒരു വിവാഹച്ചടങ്ങിന് പോയ ഗ്രാമത്തിലെ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം ഹുക്ക വലിച്ചതാണ് ഇവിടെ കോവിഡ് വ്യാപനത്തിന് കാരണമായത്. ഒരേ ഹുക്കയിൽ നിന്ന് പുകയെടുത്തും ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടും മറ്റ് 23 പേർക്കു കൂടി വൈറസ് സ്ഥിരീകരിച്ചു. അങ്ങനെ ഗ്രാമം മുഴുവനും കണ്ടെയ്ന്‍മെന്‍റ് സോണിലായി.
വൈറസ് വ്യാപിച്ചതോടെ ഗ്രാമത്തില്‍ ഹുക്ക ഉപയോഗിക്കുന്നതും നിരോധിച്ചു. അണുനശീകരണവും നടത്തി.